മലപ്പുറം: സ്വവർഗരതി എന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കും. തട്ടിപ്പിൽ കൂടുതൽ ഇരകളുണ്ടെന്ന സൂചനയെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. സ്വവർഗ ലൈംഗികതയ്‌ക്കായി ആളുകളെ വിളിച്ചു വരുത്തുകയും തുടർന്ന് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌ത സംഘത്തെ ഇന്നലെ തിരൂരിൽ നിന്ന് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ നിന്നാണ് കൂടുതൽ ഇരകളുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.
തട്ടിപ്പ് സംഘത്തിലെ പ്രായപൂർത്തിയാവാത്ത നാലുപേരടക്കം ഏഴുപേരാണ് ഇന്നലെ പിടിയിലായത്. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ, പുതിയത്ത് മുഹമ്മദ് സാദിഖ്, കോഴിപറമ്പിൽ മുഹമ്മദ് നിഷാൽ എന്നിവരും പ്രായപൂർത്തിയാവാത്ത മറ്റ് നാലുപേരുമാണ് മലപ്പുറത്തെ തിരൂരിൽ നിന്ന് പിടിയിലായത്. പൂക്കയിൽ, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടർന്നാണ് സംഘത്തെ അറസ്‌റ്റ് ചെയ്‌തത്. പൂക്കയിൽ സ്വദേശിയിൽ നിന്ന് 85,000 രൂപയും പൊന്നാനി സ്വദേശിയിൽ നിന്ന് 15,000 രൂപയും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്.
സംഘത്തിലെ ഒരാൾ ആപ് വഴി പല ആളുകളുമായി ചാറ്റ് ചെയ്യും. ശേഷം സ്വവർഗരതിക്ക് പണവും സ്‌ഥലവും പറഞ്ഞുറപ്പിച്ച് ആളുകളെ ക്ഷണിച്ച് വരുത്തും. പിന്നീട് പ്രതികൾ വീഡിയോ എടുത്ത് പോലീസിനെയും ബന്ധുക്കളെയും കാണിക്കുമെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് തട്ടിപ്പിന് ഇരയാകുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. അതേസമയം, വരും ദിവസങ്ങളിലും കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
Read Also: നാലര വയസുകാരിയെ പീഡിപ്പിച്ച കേസ്; ഇതുവരെ നടപടി എടുത്തില്ലെന്ന് പരാതി