മലപ്പുറം: ജില്ലയിൽ നാലര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 6 മാസം കഴിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകി കുട്ടിയുടെ അമ്മ. ബാലരാമപുരം പോലീസിനെതിരെയാണ് ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശിനി മുഖ്യമന്ത്രിക്ക് പരാതി അയച്ചത്.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശിക്കെതിരെയുള്ള കേസിലാണ് 6 മാസം കഴിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയർന്നത്. തിരുവനന്തപുരത്ത് ചികിൽസയ്‌ക്കായി പോയ സമയത്ത് മകളെ നോക്കാനേൽപ്പിച്ച ബാലരാമപുരത്തെ സുഹൃത്തിന്റെ സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതായി കഴിഞ്ഞ മാർച്ച് 4ആം തീയതിയാണ് പോലീസിന് പരാതി നൽകിയത്. തുടർന്ന് പോക്‌സോ കേസിൽ പോലീസും നെയ്യാറ്റിൻകര മജിസ്ട്രേട്ടും മൊഴിയെടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്‌റ്റ് ചെയ്‌തില്ലെന്നാണ് കുട്ടിയുടെ അമ്മ വ്യക്‌തമാക്കുന്നത്.
അതേസമയം തന്നെ പ്രതിയുടെ സഹോദരി നിലവിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായും കുട്ടിയുടെ അമ്മ ആരോപിക്കുന്നുണ്ട്. ഇവരെയാണ് സംഭവം നടക്കുന്ന സമയത്ത് കുട്ടിയെ നോക്കാൻ ഏൽപ്പിച്ചിരുന്നത്. കുട്ടിയെ നിലവിൽ മലപ്പുറം ചൈൽഡ്‌ലൈനിന്റെ സംരക്ഷണത്തിൽ ആക്കിയിരിക്കുകയാണ്.
Read also: ഓഹരി വിപണി തകർച്ചയിലേക്ക്; സെൻസെക്‌സ് 449 പോയിന്റ് ഇടിഞ്ഞു