തിരുവനന്തപുരം: കോവിഡ് വൈറസിനേക്കാൾ ഭീതി പരത്തുകയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ആളുകൾ പടച്ചുവിടുന്ന വ്യാജ വാർത്തകൾ. സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളും മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. ഇതിനിടയിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാർത്തകൾ എത്തുന്നത് എന്നത് ഏറെ ഖേദകരമാണ്. കോവിഡ് പ്രതിരോധ വാക്‌സിനെടുത്താൽ രണ്ട് വർഷത്തിനുള്ളിൽ മരിക്കുമെന്ന വ്യാജ പ്രചാരണം നിലവിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്.
ഈ വാർത്ത പൂർണമായും തെറ്റാണ്. ഇക്കാര്യം വാർത്തയിൽ പറയുന്ന ശാസ്‌ത്രജ്‌ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ സർക്കാർ നിയമപരായി നേരിടും. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വ്യാജൻമാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യരുടെ അതിജീവനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നവർ നീതീകരിക്കാത്ത കുറ്റമാണ് ചെയ്യുന്നത്. കോവിഡ് മഹാമാരിയെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വാക്‌സിനേഷൻ. കേരളത്തിൽ തന്നെ ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിച്ച 60 വയസിന് മുകളിലുള്ളവർക്ക് രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുറവാണ്. വാക്‌സിൻ സ്വീകരിച്ചവർക്ക് ഗുരുതരാവസ്‌ഥ നേരിടേണ്ടി വന്നിട്ടില്ല എന്നതും വസ്‌തുതയാണ്. അതുകൊണ്ട് തന്നെ കുപ്രചാരണങ്ങൾ വിശ്വസിച്ച് ആരും വാക്‌സിനെടുക്കാത്ത അവസ്‌ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൊബേൽ സമ്മാന ജേതാവ് ലൂക്ക് മൊണ്ടെയ്‌നറുടെ പേരിലാണ് വ്യാജ വാർത്ത പ്രചരിച്ചത്. കോവിഡ് വാക്‌സിൻ സ്വീകരിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ മരിക്കുമെന്ന് നൊബേൽ സമ്മാനം നേടിയ ശാസ്‌ത്രജ്‌ഞൻ പറഞ്ഞുവെന്ന രീതിയിലായിരുന്നു വാർത്ത. എന്നാൽ, താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലൂക്ക് മൊണ്ടെയ്‌നർ വ്യക്‌തമാക്കിയിരുന്നു.
Also Read: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം; പ്രത്യേക പാക്കേജുമായി സർക്കാർ