തിരുവനന്തപുരം: ജില്ലയിലെ കല്ലമ്പലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ അശോക് കുമാർ, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിർമാണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കേന്ദ്രത്തിൽ നിന്ന് 44,500 രൂപയും കള്ളനോട്ടും നോട്ട് നിർമാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വർക്കല ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു റെയ്‌ഡ്. പ്രതികൾക്ക് അന്തർസംസ്‌ഥാന ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. വ്യാഴാഴ്‌ച വിതുരയിൽ നിന്നും 40,500 രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ വിതുര പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
വിതുര ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി കുളച്ചിക്കര സ്വദേശി സനു നൽകിയത് കള്ളനോട്ടുകൾ ആണെന്ന് ജീവനക്കാർ കണ്ടെത്തിയിരുന്നു. ഇവരാണ് വിതുര പോലീസിനെ വിവരം അറിയിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പിടികൂടിയത്. പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്. ഇവർക്ക് ഇന്ന് പിടിയിലായവരുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.
Most Read: മരിയോപോളിൽ റഷ്യയുടെ ബോംബാക്രമണം; സ്‌കൂൾ കെട്ടിടം തകർന്നു