പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് സിപിഐഎം. പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വീണാ ജോർജിനെതിരെ വിമര്‍ശനം എന്ന പേരിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മാദ്ധ്യമ സ്‌ഥാപനങ്ങളായ മാധ്യമം, മീഡിയവണ്‍, മീഡിയവണ്‍ ഓണ്‍ലൈന്‍, മംഗളം ദിനപത്രം എന്നിവയിലൂടെയാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പറയുന്നു.
പ്രചാരണം നടക്കുന്നത് ഒരേ കേന്ദ്രത്തിൽ നിന്നാണെന്ന് വ്യക്‌തമാകുന്നുണ്ട്. അതിനാൽ ഇത് ആസൂത്രിതമാണെന്നും മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും സിപിഐഎം ജില്ലാ കമ്മിറ്റി വ്യക്‌തമാക്കി.
”സത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും വീണാ ജോര്‍ജിനെതിരെ ചില കേന്ദ്രങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം പ്രചാരവേലയെ പരാജയപ്പെടുത്തി കൊണ്ടാണ് മികച്ച ഭൂരിപക്ഷത്തോടെ ആറൻമുളയിലെ ജനങ്ങള്‍ സഖാവ് വീണാ ജോര്‍ജിനെ തിരഞ്ഞെടുത്തത്. എന്നിട്ടും ഇത്തരം നുണ പ്രചാരണങ്ങളുമായി ചിലര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാധ്യമം ദിനപത്രം, മീഡിയവണ്‍ ചാനല്‍, മീഡിയവണ്‍ ഓണ്‍ലൈന്‍, മംഗളം ദിനപത്രം ഇവര്‍ക്കെതിരെ ഉടന്‍തന്നെ നിയമനടപടികള്‍ സ്വീകരിക്കും”; സിപിഐഎം ജില്ലാ കമ്മറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
ലോകത്തിന് തന്നെ മാതൃകയായ രീതിയിലാണ് സംസ്‌ഥാനത്തെ ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വീണാ ജോർജിന്റെ നേതൃത്വത്തില്‍ മുന്നോട്ടു പോകുന്നതെന്ന് സിപിഐഎം പറയുന്നു. കോവിഡിന് പുറമേ സിക്കാ വൈറസ്, നിപ എന്നിവയുടെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ സംസ്‌ഥാനത്തിന് കഴിഞ്ഞത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒത്തൊരുമയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്. ആദ്യ 100 ദിവസം കൊണ്ട് തന്നെ മികച്ച വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയ ഒരു സര്‍ക്കാരാണ് രണ്ടാം പിണറായി സര്‍ക്കാരെന്നും ജില്ലാ കമ്മിറ്റി അധികൃതർ പറഞ്ഞു.
ആരോഗ്യവകുപ്പിലും പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധിയായ വികസന പദ്ധതികളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിഭാവനം ചെയ്‌ത് നടപ്പിലാക്കി വരുന്നത്. ഈ യാഥാർഥ്യങ്ങൾ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. എങ്കിലും നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. വ്യാജ വാര്‍ത്തകളെ ജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കരുതെന്നും സിപിഐഎം അറിയിച്ചു.
Also Read: ചന്ദ്രിക കേസ്; ഫിനാന്‍സ് മാനേജറെ ചോദ്യം ചെയ്‌ത് ഇഡി