കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ പത്രത്തിന്റെ ഫിനാന്‍സ് മാനേജര്‍ സമീറിനെ ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറി. ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നല്‍കാനാണ് പണം പിന്‍വലിച്ചതെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കി.
കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഇഡി ഏറ്റെടുത്ത കേസിലാണ് ചോദ്യം ചെയ്യല്‍. കള്ളപ്പണം ഉപയോഗിച്ച് പാണക്കാട് കുടുംബത്തിലെ ആളുകളുടെ പേരില്‍ ഭൂമി വാങ്ങിയെന്നാണ് പ്രധാന പരാതി. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നെന്നും പരാതിയുണ്ട്.
അതേസമയം ഇഡിക്ക് മുന്നില്‍ ഇന്നും പികെ കുഞ്ഞാലിക്കുട്ടി ഹാജരായേക്കില്ലെന്നാണ് സൂചന. ഇന്ന് ഹാജരാകുന്നതിന് പ്രയാസം ഉണ്ടെന്നും മറ്റൊരു ദിവസം നല്‍കണം എന്നുമാണ് കുഞ്ഞാലിക്കുട്ടി ഉദ്യോഗസ്‌ഥരെ അറിയിച്ചിട്ടുള്ളത്. കൊച്ചിയിലെ ഇഡി ഓഫിസിൽ ഇന്ന് രാവിലെ ഹാജരാകാനായിരുന്നു നിർദ്ദേശം. നേരത്തെ ഒരു തവണ അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിക്ക് സമയം നീട്ടി നല്‍കിയിരുന്നു.
ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ മറ്റ് ബിനാമി ഇടപാടുകൾ നടന്നെന്ന ആരോപണത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകിയത്. ചന്ദ്രിക ദിനപത്രത്തേയും ലീഗ് സ്‌ഥാപനങ്ങളെയും മറയാക്കി പികെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
Most Read: മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി