ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമാണ് കേന്ദ്രസർക്കാർ നഷ്‌ടപരിഹാരം നൽകി വരുന്നത്. പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധാരണയായി നഷ്‌ടപരിഹാരം നൽകാറില്ല. കോവിഡിന് മാത്രമായി ഇതിൽ മാറ്റം വരുത്താനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കൂടാതെ സംസ്‌ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ആരോഗ്യ ചെലവുകൾ വർധിച്ചു. ഇതിന് പുറമേ നികുതി വരുമാനവും കുറഞ്ഞു. ഈയൊരു സാഹചര്യത്തിൽ കോവിഡ് ബാധിച്ച് മരിച്ച ആയിരക്കണക്കിന് പേരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാൻ സംസ്‌ഥാനങ്ങൾക്കും സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
കോവിഡ് 19നെ ഇന്ത്യൻ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ദുരന്തത്തെത്തുടർന്ന് മരണപ്പെടുന്ന ഓരോ വ്യക്‌തിയുടെയും കുടുംബത്തിന് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കണമെന്ന് അവകാശപ്പെട്ട് സുപ്രീം കോടതിക്ക് മുന്നിൽ പ്രത്യേക ഹരജി ലഭിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞത്
Read also: കശ്‌മീരിലെ സർവകക്ഷി യോഗം; സ്വാഗതം ചെയ്‌ത് കോൺഗ്രസും സിപിഎമ്മും