മുംബൈ: പ്രസിദ്ധ ഇന്ത്യന്‍ സംഗീതജ്‌ഞന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ മുംബൈയില്‍ അന്തരിച്ചു. 84 വയസായിരുന്നു. കഴിഞ്ഞ ആറ് മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിൽസയിലായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ജമ്മുവില്‍ ജനിച്ച പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ പതിമൂന്നാം വയസിലാണ് സന്തൂര്‍ പഠിക്കാന്‍ തുടങ്ങിയത്.
1955ല്‍ മുംബൈയിലായിരുന്നു ഇദ്ദേഹത്തിന്റെ കലാപ്രകടനത്തിന്റെ അരങ്ങേറ്റം. സന്തൂര്‍ എന്ന സംഗീത ഉപകരണം ജനകീയമാക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്‌തിയാണ് ഇദ്ദേഹം. ജമ്മു കശ്‌മീരിലെ ഗോത്രവര്‍ഗ ശൈലികളില്‍ നിന്ന് സന്തൂറിന് ശര്‍മ്മ ഒരു ക്ളാസിക്കല്‍ പദവി നല്‍കി. സിത്താര്‍, സരോദ് തുടങ്ങിയ പരമ്പരാഗതവും പ്രശസ്‌തവുമായ ഉപകരണങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ അതിന്റെ സ്‌ഥാനം.
1956ല്‍ പുറത്തിറങ്ങിയ ‘ഝനക് ഝനക് പായല്‍ ബജെ’ എന്ന ചിത്രത്തിലെ ഒരു രംഗത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത് ഇദ്ദേഹമാണ്. 1960ല്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ ആദ്യ സോളോ ആല്‍ബം റെക്കോര്‍ഡ് ചെയ്‌തു. പ്രമുഖ ഓടക്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരസ്യ, ഗിറ്റാറിസ്‌റ്റ് ബ്രിജ് ഭൂഷണ്‍ കബ്ര എന്നിവരുമായി സഹകരിച്ച് 1967ൽ ‘കോള്‍ ഓഫ് ദ വാലി’ എന്ന ആല്‍ബം നിര്‍മിച്ചു.
ഹരിപ്രസാദ് ചൗരസ്യക്കൊപ്പം ചേർന്ന് പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ സില്‍സില, ചാന്ദ്നി, ഡാര്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ ഹിന്ദി സിനിമകള്‍ക്കും സംഗീതം നല്‍കി. 1991ല്‍ പത്‌മശ്രീയും 2001ല്‍ പത്‌മവിഭൂഷണും ലഭിച്ചു.
Read Also: ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റ്; സർക്കാരിന് ഉത്തരവാദിത്തം ഇല്ല- ഗതാഗതമന്ത്രി