തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്റെ സംസ്‌കാരം തിങ്കളാഴ്‌ച വൈകിട്ട് മൂന്നിന്. എയര്‍ ആംബുലന്‍സില്‍ തലശേരിയിലെത്തിക്കുന്ന മൃതദേഹം തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയില്‍ തിങ്കളാഴ്‌ച രാവിലെ 10 മണി വരെയും പൊതുദര്‍ശനം നടക്കും.
ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. രാത്രി 8 മണിയോടെയാണ് മരണം ആശുപത്രി അധികൃതർ സ്‌ഥിരീകരിച്ചത്. തിങ്കള്‍ രാവിലെ 11 മുതല്‍ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം നടക്കുക. തിങ്കളാഴ്‌ച മാഹി, തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആദരസൂചകമായി ഹര്‍ത്താല്‍ ആചരിക്കും.
അർബുദ ബാധയെതുടർന്ന് 2019 ഒക്‌ടോബറിൽ യുഎസിൽ ചികിൽസ തേടിയ ഇദ്ദേഹം ഈ വർഷം ഏപ്രിൽ 30ന് യുഎസിൽ തന്നെ തുടർ ചികിൽസക്കും പോയിരുന്നു. ഈ സമയത്ത് ഇദ്ദേഹം സംസ്‌ഥാന സെക്രട്ടറി പദം ഒഴിഞ്ഞിരുന്നില്ല. പകരം, മടങ്ങിയെത്തുംവരെ സംസ്‌ഥാന സെന്ററാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 2020ൽ ആരോഗ്യ കാരണങ്ങളാൽ അവധി വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതോടെ ഒരു വർഷം സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി ഒഴിഞ്ഞു. നിലവിലെ പിബി അംഗം എ വിജയ രാഘവനായിരുന്നു അന്ന് പകരം ചുമതല.
ഈ വർഷം കൊച്ചിയിൽ നടന്ന സിപിഎം സംസ്‌ഥാന സമ്മേളനത്തിൽ ഇദ്ദേഹത്തെ തുടർച്ചയായ മൂന്നാം തവണയും സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്‌ഥ മോശമായതിനെ തുടർന്നു സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞ ഉടനെ വിദഗ്‌ധ ചികിൽസക്കായി ചെന്നൈ അപ്പോളോയിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ, ചികിൽസക്കിടെ ഇടത് പ്രസ്‌ഥാനത്തിനും കേരള രാഷ്‌ട്രീയത്തിനും നികത്താനാകാത്ത നഷ്‌ടം നൽകി കോടിയേരി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Most Read: പ്രഭാകരകുറുപ്പിനൊപ്പം വിമല കുമാരിയും മരിച്ചു