കണ്ണൂർ: ഇടത് രാഷ്‌ട്രീയത്തിലെ പ്രമുഖരുടെ അന്ത്യനിദ്രാ സ്‌ഥലമായ പയ്യാമ്പലം കടൽ തീരത്താണ് കോടിയേരി ബാലകൃഷ്‌ണനും മണ്ണിൽ ലയിക്കുന്നത്. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെയും മുൻ സംസ്‌ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്‌മൃതി കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുങ്ങുന്നത്.
ഇവിടെ കോടിയേരിക്കായി സ്‌മൃതിമണ്ഡപവും പണിയും. അഴീക്കോടൻ രാഘവന്റെ രക്‌തസാക്ഷി കുടീരവും എകെ ജിയുടേയും സുകുമാർ അഴീക്കോടിന്റേയും എൻസി ശേഖറിന്റേയും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള ഉൾപ്പെടെയുള്ള പ്രമുഖരുടെയും സ്‌മൃതികുടീരങ്ങൾ സമീപത്തുണ്ട്.
പിറന്ന മണ്ണിലേക്ക് കോടിയേരിയെ ലയിപ്പിക്കുന്ന ചടങ്ങു കാണാനും അനുശോചനം രേഖപ്പെടുത്താനുമായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാളെ പതിനായിരങ്ങളാണ് കണ്ണൂരിലേക്ക് ഒഴുകുക. അനിയന്ത്രിതമായ തിരക്ക് പ്രതീക്ഷിച്ചു കൊണ്ടുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നുണ്ട്.
നാളെ നടക്കുന്ന സംസ്‌കാര ചടങ്ങുകൾക്കായി വലിയ പന്തലുയർന്നു. പയ്യാമ്പലം പാർക്കിലെ ഓപ്പൺസ്‌റ്റേജിലാണ് അനുശോചനയോഗം ചേരുക. ഇവിടെ പന്തൽ നിർമാണം പുരോഗമിക്കുകയാണ്. സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചന യോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പാർടി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള ദേശീയ-സംസ്‌ഥാന നേതാക്കൾ പങ്കെടുക്കും.
Most Read: ‘വൈ’ കാറ്റഗറി സുരക്ഷ; കേരളത്തിൽ നിന്ന് 5 ആർഎസ്‌എസ് നേതാക്കള്‍ക്ക്