കണ്ണൂർ: കൊച്ചിയിലെ ലുലുമാൾ നിർമിക്കാനുള്ള പ്രചോദനം തനിക്ക് നൽകിയത് കോടിയേരിയാണെന്നും എനിക്ക് അദ്ദേഹം ബാലേട്ടൻ ആയിരുന്നുവെന്നും എംഎ യൂസഫലി. തന്റെ ആത്‌മ സുഹൃത്തിന്റെ ശരീരം അവസാന നോക്കുകാണാൻ കണ്ണൂരിൽ എത്തിയതായിരുന്നു ഇദ്ദേഹം.
‘എന്റെ ആത്‌മ സുഹൃത്തായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ മരണത്തില്‍ എനിക്ക് ദുഃഖമുണ്ട്. 15 വർഷം മുമ്പ് ദുബൈയില്‍ വന്ന കോടിയേരി ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ച ശേഷം ഇതുപോലെ ഒന്ന് നമുക്കും വേണമെന്ന് പറഞ്ഞു. കൊച്ചിയിലെ ലുലുമാള്‍ ഉണ്ടാക്കാനുള്ള പ്രചോദനം തന്നത് ഞാന്‍ ബാലേട്ടന്‍ എന്ന് വിളിക്കുന്ന കോടിയേരിയാണ്.’ യൂസഫലി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരള രാഷ്‌ട്രീയ രംഗത്തെ നിസ്വാർഥ സേവകനായിരുന്ന കോടിയേരി. ബാലകൃഷ്‌ണന്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖവും ഉണ്ടാക്കുന്നു. നിയമസഭാ സമാജികന്‍, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാര്‍ട്ടി സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. രണ്ട് മാസം മുമ്പാണ് അവസാനമായി ഞങ്ങൾ കണ്ടത്. സംസ്‌ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്‌ഥാനം സന്ദര്‍ശിക്കുകയും അവരുമായി ചേര്‍ന്നുള്ള സംയുക്‌ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും ഞാന്‍ ഓര്‍ക്കുന്നു. കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തില്‍ എന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു, -യൂസഫലി പറഞ്ഞു.
കോടിയേരി ബാലകൃഷ്‌ണന് വിട ചൊല്ലാൻ രാഷ്ട്രീയ കേരളം കണ്ണൂരിലേക്ക് ഒഴുകുകയാണ്. പതിനായിരകണക്കിന് ആളുകളാണ് കേരളത്തിന്റെ വിവിധ ദിക്കുകളിൽ നിന്ന് കണ്ണൂരിലേക്ക് പ്രവഹിക്കുന്നത്. വൈകിട്ട് മൂന്ന് മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്‌കാര ചടങ്ങുകള്‍ നടക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയിട്ടുണ്ട്.
Most Read: കോടിയേരി ബാലകൃഷ്‍ണന്‍; പൊലിഞ്ഞത് ധീരനും അതേ സമയം സൗമ്യനുമായ നേതാവ്