ചെന്നൈ: കർക്കശക്കാരായ കമ്യൂണിസ്‌റ്റ് നേതാക്കൾക്കിടയിൽ സൗമ്യനും, സമവായ അന്വേഷകനും അതേ സമയം ധീരനുമായ നേതാവാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിൽസക്കിടെ മരണത്തിന് കീഴടങ്ങിയ കോടിയേരി ബാലകൃഷ്‍ണന്‍.
ദീര്‍ഘനാളായി അര്‍ബുധത്തോട് പൊരുതുമ്പോഴും പാർട്ടിയുടെ ഉത്തരവാദിത്തങ്ങൾ മടിയേതുമില്ലാതെ കൈകാര്യം ചെയ്‌തിരുന്ന കോടിയേരി മൂന്നാം തവണ സംസ്‌ഥാന സെക്രട്ടറിയായി അവരോധിതൻ ആകുമ്പോഴും അർബുദ വേദനയുടെ പിടിയിലായിരുന്നു.
സിപിഎം പിബി അംഗവും മുന്‍ സംസ്‌ഥാന സെക്രട്ടറിയുമായ കോടിയേരി അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. വിദ്യാർഥി രാഷ്‌ട്രീയം മുതൽ സിപിഎം സംസ്‌ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്റെ നിഴലായാണ് കോടിയേരി നടന്നത്.
കണ്ണൂരില്‍ നിന്ന് ഈ നേതാവ് നടന്നു കയറിയത് സംസ്‌ഥാന കമ്മിറ്റിയിലേക്കും സെക്രട്ടറിയേറ്റിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യുറോയിലേക്കും മൂന്ന് തവണ സിപിഎം സംസ്‌ഥാന സെക്രട്ടറി പദത്തിലേക്കുമാണ്. തലശേരിയില്‍ നിന്ന് 1982ലും 1987ലും 2001ലും 2006ലും 2011ലുമായി അഞ്ചു തവണ നിയമസഭാംഗമായി. 2006 മുതല്‍ 2011 വരെ ആഭ്യന്തരമന്ത്രിയായും കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തിച്ചു.
മരണ സമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരിഎന്നിവര്‍ അടുത്തുണ്ടായിരുന്നു. ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ ഭൗതികദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെ വീട്ടിലേക്ക് എത്തിക്കും. നാളെ ഉച്ചക്ക് തലശേരിയിലേക്കും. മൂന്ന് മണിമുതല്‍ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരം തിങ്കളാഴ്‌ച മൂന്ന് മണിക്ക് നടക്കും.
Most Read: വ്യക്‌തി സ്വാതന്ത്ര്യം: ഗര്‍ഭഛിദ്രത്തിന് അവിവാഹിതക്കും അവകാശം; സുപ്രീം കോടതി