ന്യൂഡെൽഹി: കർഷക നേതാവ് ഗുര്‍നാം സിംഗ് ഛാദുനി ശനിയാഴ്‌ച ചണ്ഡീഗഢിൽ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിൽ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന ഒരു വർഷം നീണ്ടുനിന്ന കർഷക സമരത്തിൽ നിന്ന് ഉയർന്നുവരുന്ന ആദ്യത്തെ രാഷ്‌ട്രീയ പാർട്ടിയാകും അത്.
ഡെൽഹി അതിർത്തിയിലെ സമരം അവസാനിപ്പിച്ച് സ്വന്തം ഗ്രാമത്തിൽ എത്തിയപ്പോഴാണ് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞത്. ചാരുണി ഗ്രാമത്തിൽ എത്തിയ അദ്ദേഹത്തിന് ഊഷ്‌മളമായ സ്വീകരണം നൽകി. ബ്രിട്ടീഷുകാരുടെ കാലം മുതൽ കരിനിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇന്നത്തെ സർക്കാരുകളും അതേ പാത പിന്തുടരുകയാണെന്നും കർഷകർക്കും തൊഴിലാളികൾക്കും ജനങ്ങൾക്കുമെതിരെ അടിസ്‌ഥാന രഹിതമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ഛാദുനി പറഞ്ഞു.
അതുകൊണ്ട് തന്നെ ഈ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് രാജ്യത്തിനും ജനങ്ങൾക്കും നൻമ ചെയ്യാൻ കഴിയുന്ന ആളുകളെ രാഷ്‌ട്രീയത്തിൽ മുന്നോട്ട് കൊണ്ടുവരണം. താൻ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അത് നാളെ ചണ്ഡീഗഡിൽ പ്രഖ്യാപിക്കുമെന്നും ഗുര്‍നാം സിംഗ് ഛാദുനി വ്യക്‌തമാക്കി.
സംയുക്‌ത കിസാൻ മോർച്ചയുടെ അഞ്ചംഗ സമിതിയിൽ അംഗമായിരുന്നു ഗുർനാം സിംഗ് ചധുനി. യുധവീർ സിംഗ്, അശോക് ധാവ്‌ലെ, ബൽബീർ സിംഗ് രാജേവൽ, ശിവ് കുമാർ കാക്ക എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ഹരിയാന-പഞ്ചാബ് എന്നിവിടങ്ങളില്‍ കര്‍ഷകരെ സംഘടിപ്പിച്ചത് ഗുര്‍നാമായിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാന അധ്യക്ഷനാണ് ഗുര്‍നാം.
ഡെൽഹിയുടെ അതിർത്തിയിൽ ഒരു വർഷത്തിലേറെ നീണ്ട പ്രതിഷേധത്തിന് ശേഷം കർഷക സംഘടനകൾ ഡിസംബർ 9ന് തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിച്ചു. വിവാദ നിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാർ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
Most Read: സ്‍ത്രീ വിരുദ്ധ പരാമര്‍ശം; മാപ്പ് പറഞ്ഞ് കോൺഗ്രസ് എംഎൽഎ