ന്യൂഡെല്‍ഹി: കര്‍ഷകരുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പോലെ ശക്‌തമാക്കണമെന്ന് അണ്ണാ ഹസാരെ. ഭാരത് ബന്ദിന് പിന്തുണയറിയിച്ച് നിരാഹാര സമരം തുടരുകയാണ് അദ്ദേഹം. ഡെല്‍ഹിയിലെ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നതായി ഹസാരെ പറഞ്ഞു. കര്‍ഷകര്‍ തെരുവിലിറങ്ങണമെന്നും സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം സൃഷ്‌ടിക്കണമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
‘കര്‍ഷകര്‍ക്ക് തെരുവിലിറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശരിയായ സമയം ഇതാണ്,’ ഹസാരെ പറഞ്ഞു. മഹാരാഷ്‍ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ റാലേഗന്‍ സിദ്ധി ഗ്രാമത്തിലാണ് അണ്ണാ ഹസാരെ ഉപവാസമിരിക്കുന്നത്.
അതേസമയം, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലില്‍ ആണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ തിങ്കളാഴ്‌ച എത്തിയിരുന്നു.
എന്നാല്‍ ഇതിനു ശേഷം ഇദ്ദേഹത്തിനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കര്‍ഷക പ്രതിഷേധ വേദി സന്ദര്‍ശിച്ച ഒരു സംസ്‌ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‍രിവാള്‍.
Read also: കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് എഎപി; നടപടി കർഷകരെ കണ്ടു മടങ്ങിയ ശേഷം