ഇൻഡോർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് നടക്കുന്ന സമരത്തിൽ അണിചേരാൻ ഗ്വാളിയോറിൽ നിന്നുള്ള കർഷകരും ഡെൽഹിയിലേക്ക്. പുതിയ 3 കാർഷിക നിയമങ്ങൾ പിൻവലിക്കുക, കുറഞ്ഞ താങ്ങുവില നിശ്‌ചയിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സമരം കൂടുതൽ ശക്‌തമാക്കുമെന്നും കർഷകർ അറിയിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരുമായി കർഷകർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പ്രതിഷേധങ്ങൾ ശക്‌തമാക്കുമെന്ന് കർഷകർ സൂചിപ്പിച്ചിരുന്നു. സമരത്തിൽ പങ്കെടുക്കുന്നതിനായി കൂടുതൽ കർഷകർ എത്തുമെന്നും വിവിധ സംസ്‌ഥാനങ്ങളിലെ കർഷകരെ സമരത്തിൽ പങ്കെടുപ്പിക്കുമെന്നും സമര നേതാക്കൾ അറിയിച്ചു.
അതിനിടെ പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ ഡെൽഹി അതിർത്തികളിലേക്ക് എത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നും കൂടുതൽ കർഷകർ ഡെൽഹിയിലേക്ക് എത്തുന്നതോടെ സമരം കൂടുതൽ ശക്‌തമാകുമെന്നാണ് സൂചന. നിലവിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹിയിലെ സന്ത് സിരങ്കരി സമാഗം മൈതാനത്ത് പ്രക്ഷോഭം നടത്തുകയാണ്.
കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനായി സമര പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്. പ്രശ്‌നം പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു ചർച്ചയിൽ സർക്കാർ അറിയിച്ചത്. എന്നാൽ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കർഷകർ നിലപാടെടുത്തു.
Read also: ഇന്ത്യയിലാദ്യമായി ബിജെപിയുടെ ‘വ്യാജസൃഷ്‌ടിയെ’ പൊളിച്ചടുക്കി ട്വിറ്റർ