ന്യൂഡെൽഹി: ഹരിയാനയിലെ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ചിനിടയിൽ മുതിർന്ന പൗരനായ കർഷകനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അടിക്കുന്നതും ഓട്ടത്തിനിടയിൽ രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്ഥൻ വീശുന്ന ലാത്തിയിൽ നിന്ന് ഈ മുതിർന്ന പൗരൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും വിവിധ ചാനലുകളും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും വാർത്തകളിലൂടെയും പങ്കുവെച്ചിരുന്നു.
ഇതാണ് യഥാർഥ വീഡിയോ (ആദ്യഭാഗം ശ്രദ്ധിക്കുക):
ഈ വീഡിയോ സൃഷ്ടിക്കുന്ന കർഷക അനുകൂല തരംഗം പ്രതിരോധിക്കേണ്ട ബാധ്യത ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതലയിൽ വന്നു ചേർന്നു. അതനുസരിച്ച് ‘മുതിർന്ന പൗരനായ കർഷകനെ അടിക്കുന്നില്ല’ എന്ന് വരുത്തിതീർക്കാൻ അത്രയെളുപ്പം സാധരണക്കാർക്ക് തിരിച്ചറിയാൻ സാധിക്കാത്ത മുറിച്ചുമാറ്റലും കൂട്ടിചേർക്കലും നടത്തിയ ഒരു വീഡിയോ ബിജെപി ഐടിസെൽ ദേശീയ മേധാവി അമിത് മാളവ്യ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
രാഹുൽഗാന്ധി ഉൾപ്പടെയുള്ളവർ പങ്കുവെച്ച വീഡിയോ വ്യാജ സൃഷ്ടിയാണെന്ന് സ്ഥാപിക്കാനാണ് ബിജെപിയുടെ ഐടിസെൽ മേധാവി ‘എഡിറ്റ് ചെയ്ത‘ വീഡിയോ ട്വീറ്റ് ചെയ്തത്. എന്നാൽ മാളവ്യ ട്വിറ്ററിൽ ‘യാഥാർഥ്യം‘ എന്ന് പറഞ്ഞ് പങ്കുവെച്ച വീഡിയോ കൃത്രിമമായി മുറിച്ചെടുത്തതാണെന്ന് വ്യക്തമാക്കി ആൾട്ട് ന്യൂസും, ബൂം ലൈവും രംഗത്തെത്തി.
തെളിവ് സഹിതം ഓൺലൈൻ മാദ്ധ്യമങ്ങളായ ആൾട്ട് ന്യൂസും, ബൂം ലൈവും രംഗത്ത് വന്നതോടെ ട്വിറ്ററിന് അവരുടെ വിശ്വാസ്യത നിലനിറുത്തൽ അത്യാവശ്യം ആയത്കൊണ്ട്, ട്വിറ്റർ ഔദ്യോഗിമായി തന്നെ ഈ വീഡിയോക്ക് കീഴിൽ ‘കൃത്രിമ വീഡിയോ‘ എന്നർഥം വരുന്ന Manipulated Media എന്ന് രേഖപ്പെടുത്തി. ബിജെപിയുടെ ഐടിസെൽ ദേശീയ നേതൃത്വം തന്നെ ചെയ്ത ഈ ‘കൃത്രിമ വീഡിയോ‘ പാർട്ടിയുടെ സമൂഹമാദ്ധ്യമ പ്രചരണ വിശ്വാസ്യതക്കേറ്റ കനത്ത പ്രഹരമായാണ് വിലയിരുത്തുന്നത്.
ഇതോടെ ട്വിറ്ററിന്റെ ഈ നടപടി നേരിടുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പ്രസ്ഥാനമായി ബിജെപി മാറി. ഇത് ചൂണ്ടിക്കാട്ടി നിരവധി റീട്വീറ്റുകളും പ്രതികരണങ്ങളുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
“ബിജെപിയുടെ ഐടിസെൽ ദേശീയ മേധാവി നടത്തുന്ന ഹീനമായ തന്ത്രങ്ങൾ ഇത്രയും നീചമാണ് എങ്കിൽ ഇവരുടെ മറ്റുപ്രവർത്തകർ സാമൂഹിക മാദ്ധ്യമങ്ങൾ വഴി എത്രമാത്രം നീചമായ പ്രവർത്തികളായിരിക്കും നടത്തുക എന്നത് ജനങ്ങൾക്ക് മനസിലാകാൻ ഈ അവസരം ഉപയോഗപ്രദമായി“ എന്നാണ് ഒരാൾ ഈ പോസ്റ്റിന് കീഴിൽ പ്രതികരിച്ചിരിക്കുന്നത്.
മറ്റൊരാൾ എഴുതുന്നു; “പലനാൾ കള്ളം ഒരുനാൾ പിടിക്കപ്പെടും. അത് ഐടിസെൽ ദേശീയ തലവൻ തന്നെയായത് നന്നായി. ഇതുപോലെ മോദിയുടെ അമിത്ഷായുടെയും കള്ളങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴിതന്നെ പൊളിയും. പാമ്പും കോണിയും കളിപോലെ. കയറിവഴിക്ക് തന്നെ തിരിച്ചുപോരും“. എന്നിങ്ങനെ പോകുന്ന ആയിരകണക്കിന് റീട്വീറ്റുകളും പ്രതികരണങ്ങളുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപെടുന്നത്.
Most Read: പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിൽ സിസിടിവി ക്യാമറ വേണം; സുപ്രീം കോടതി