ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി. കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ കർഷകരുടെ പ്രക്ഷോഭം അവശ്യ ചികിൽസാ സേവനം ലഭിക്കാൻ തടസമാണ് എന്ന് ആരോപിച്ച് ഡെൽഹി നിവാസി റിഷബ് ശർമയാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. പ്രതിഷേധിക്കുന്ന കർഷകരെ ഉടൻ നീക്കുന്നതിനായി നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം.
നഗരത്തിന്റെ വടക്ക് ഭാഗത്ത് ബുരാരിയിൽ കർഷക പ്രതിഷേധത്തിനായി പോലീസ് മൈതാനം അനുവദിച്ചിട്ടും അവർ അതിർത്തികളിൽ തന്നെ തുടരുകയാണെന്ന് ഹരജിയിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെ മറ്റൊരു വിവാദ നിയമമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഇയാൾ ഹരജി നൽകിയിരിക്കുന്നത്. പൊതുസ്‌ഥലങ്ങൾ കയ്യടക്കി ഇത്തരത്തിൽ പ്രതിഷേധിക്കാൻ പാടില്ലെന്നും പ്രതിഷേധം നടത്താൻ പ്രത്യേക സ്‌ഥലം ഉണ്ടായിരിക്കണം എന്നുമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭം ഒൻപതാം ദിവസവും തുടരുകയാണ്. കർഷകരുമായി ഇന്നലെ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. നാളെ വീണ്ടും കർഷക സംഘടനകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിയമം പിൻവലിക്കുകയല്ലാതെ മറ്റൊരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ.
Also Read: ട്രൂഡോയുടെ വിവാദ പരാമർശം; കാനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ