ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയിലെ ആക്രമണം ഉത്തര്‍പ്രദേശില്‍ ഭരണമാറ്റം കൊണ്ടുവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപിന്ദര്‍ സിംഗ് ഹൂഡ. പത്ത് വര്‍ഷം മുന്‍പുള്ള ഭട്ട പര്‍സൗള്‍ പോലെ കര്‍ഷകര്‍ യുപിയിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്നും ഹൂഡ പറഞ്ഞു.
“ഞാന്‍ ഭട്ട പര്‍സൗള്‍ സമരത്തിന്റെ ഭാഗമായിരുന്നു. അന്ന് നടത്തിയ പദയാത്രയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അന്നത്തെ ബിഎസ്‌പി സര്‍ക്കാരും ഇതുപോലെ കര്‍ഷകര്‍ക്ക് എതിരായിരുന്നു. നമ്മുടെ കര്‍ഷകരുടെ ആത്‌മാഭിമാനത്തെ ചോദ്യം ചെയ്‌തിരുന്ന അതേ അവസ്‌ഥ തന്നെയാണ് വീണ്ടും ഉടലെടുത്തിട്ടുള്ളത്. ഭട്ട പര്‍സൗള്‍ സമരത്തിന് ശേഷമാണ് യുപിയിൽ ഭരണമാറ്റം ഉണ്ടായത്. അതുപോലെ ഇത്തവണയും ഭരണം മാറും”- ഹൂഡ പിടിഐയോട് പറഞ്ഞു.
യുപിയിലെ കര്‍ഷകരുടെ സ്‌ഥലം പിടിച്ചടക്കുന്നതുമായി ബന്ധപ്പെട്ടാണ് 2011ല്‍ ഭട്ട പര്‍സൗള്‍ സമരം അരങ്ങേറിയത്. അന്നത്തെ ബിസ്‌പി സര്‍ക്കാരിന്റെ തകര്‍ച്ചയുടെ പ്രധാന കാരണവും ഈ സമരമായിരുന്നു. ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ കര്‍ഷകര്‍ക്കായി ഇത്രയധികം കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വരില്ലായിരുന്നു എന്നും ഹൂഡ കൂട്ടിച്ചേർത്തു.
സംഘർഷം നടന്ന ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രക്കിടെ ദീപിന്ദര്‍ സിംഗ് ഹൂഡ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളെ പൊലീസ് സീതാപൂരില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ലഖിംപൂർ ഖേരിയിൽ മന്ത്രിമാർക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി കർഷകർ ഉൾപ്പടെ 8 പേരെ കൊലപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും യുപി സര്‍ക്കാര്‍ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read also: മകൻ അറസ്‌റ്റിലായതിന് പിതാവിനെ ക്രൂശിക്കുന്നത് എന്തിന്? തരൂർ