മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ശിവസേനാ നേതാവ് സഞ്‌ജയ് റാവത്ത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹം ഗാസിപൂർ അതിർത്തിയിൽ (ഡെൽഹി-ഉത്തർപ്രദേശ്) എത്തും.
കർഷക പ്രക്ഷോഭത്തിന്റെ പുതിയ കേന്ദ്രമായി ഗാസിപൂർ മാറിയിരിക്കുകയാണ്. ഗാസിപൂർ അതിർത്തിയിൽ കർഷകരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പോലീസിന്റെയും മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയും നിരീക്ഷണത്തിലാണ് ഇവിടം. രാജസ്‌ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിലെ കർഷകരാണ് ഇവിടേക്ക് എത്തുന്നത്.
കർഷക പ്രക്ഷോഭത്തിന്റെ പുതിയ ശക്‌തി കേന്ദ്രമായി മാറിയതോടെ ഗാസിപൂരിൽ പോലീസ് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തിയിൽ പോലീസ് ബാരിക്കേഡ് കെട്ടി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുള്ളുവേലി ഉപയോഗിച്ച് ബാരിക്കേഡുകൾ നിർമ്മിക്കുകയും സിമന്റ് ബാരിക്കേഡുകൾ സ്‌ഥാപിക്കുകയും കർഷകരുടെ ചലനം നിയന്ത്രിക്കുന്നതിനായി റോഡുകളിൽ ആണികൾ തറക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം, ഫെബ്രുവരി 6ന് രാജ്യവ്യാപക പ്രതിഷേധം സംഘടപ്പിക്കുമെന്ന് ഭാരതീയ കിസാൻ (ആർ) പ്രതിനിധി ബൽബീർ സിങ് രാജേവാൽ അറിയിച്ചു. ആറാം തീയതി ഉച്ചക്ക് 12 മണിക്കും മൂന്നു മണിക്കുമിടെ ദേശീയ, സംസ്‌ഥാന പാതകൾ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷക സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിച്ചതിലുമുള്ള മറുപടിയാണ് ഫെബ്രുവരി 6ന് നടക്കാനിരിക്കുന്ന പ്രതിഷേധമെന്നും സമരക്കാർ അറിയിച്ചു.
Also Read: കേന്ദ്ര ബജറ്റിലെ സ്വകാര്യവൽക്കരണം; അതൃപ്‌തി പരസ്യമാക്കി സംഘപരിവാർ സംഘടനകൾ