ന്യൂഡെൽഹി: കേന്ദ്രബജറ്റിലെ സ്വകാര്യവൽക്കരണ നീക്കങ്ങള്‍ക്ക് എതിരെ അതൃപ്‌തി വ്യക്‌തമാക്കി സംഘപരിവാര്‍ സംഘടനകള്‍. ബജറ്റിലെ സ്വകാര്യവൽക്കരണ നിര്‍ദ്ദേശവും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വില്‍പനാ തീരുമാനവും ആശങ്ക ഉണ്ടാക്കുന്നുവെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കുറ്റപ്പെടുത്തി. പ്രഖ്യാപിത ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പരസ്യ പ്രക്ഷോഭം ആരംഭിക്കാനാണ് സംഘടനയുടെ തിരുമാനം.
സംഘപരിവാര്‍ സംഘടനകളുടെ കടുത്ത എതിർപ്പാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ക്ഷണിച്ചു വരുത്തിയത്. സ്വകാര്യവൽക്കരണ നീക്കങ്ങളില്‍ പരിധി കടന്നുവെന്നാണ് സംഘപരിവാര്‍ സംഘടനകളില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇത് കണ്ടില്ലെന്ന് നടിച്ച് പ്രതിഷേധിക്കാതിരിക്കാന്‍ ആവില്ലെന്നാണ് അവരുടെ നിലപാട്.
ആദ്യപടിയായി ചില സംഘടനകള്‍ സര്‍ക്കാരിനെ നേരിട്ട് പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സ്വദേശി ജാഗരണ്‍ മഞ്ച് അടക്കമുള്ള ചില സംഘടനകള്‍ പ്രതിഷേധം മറച്ചു വെക്കേണ്ടതില്ല എന്ന കടുത്ത നിലപാടിലാണ്.
ബജറ്റിലെ സ്വകാര്യവൽക്കരണ നിര്‍ദ്ദേശങ്ങളും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഒഹരി വില്‍പനാ തീരുമാനങ്ങളും ആശങ്കപ്പെടുത്തുന്ന തീരുമാനങ്ങളാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് പ്രതികരിച്ചു. നാഷണല്‍ കോ-കണ്‍ വീനര്‍ അശ്വനി മഹാജനാണ് ഇത് സംബന്ധിച്ച സംഘടനയുടെ നയം വ്യക്‌തമാക്കിയത്. അതേസമയം ബിഎസ്എസ് അടക്കമുള്ള തൊഴിലാളി സംഘടനകളും കടുത്ത അതൃപ്‌തിയാണ് മുന്നോട്ട് വെച്ചത്.
Read Also: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം; നന്ദി പ്രമേയ ചർച്ചക്ക് ഇന്ന് തുടക്കം