ന്യൂഡെൽഹി: ബജറ്റ് അവതരണത്തിന് ശേഷം പിരിഞ്ഞ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് തുടങ്ങും. ലോക്‌സഭയില്‍ ബംഗാളില്‍ നിന്നുള്ള ബിജെപി അംഗം ലോക്കറ്റ് ചാറ്റര്‍ജി ആണ് നന്ദി പ്രമേയം അവതരിപ്പിക്കുക.
എതിർപ്പ് അവഗണിച്ച് കാർഷിക ബില്ലിൽ ഒപ്പ് വച്ച് നിയമമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ചിരുന്നു.
രാവിലെ ചേരുന്ന രാജ്യസഭയില്‍ ഗര്‍ഭഛിദ്ര ഭേദഗതി ബില്‍ അടക്കമുള്ള നിയമനിര്‍മാണ നടപടികളാണ് അജണ്ട. അതേസമയം കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം.
രാവിലെ ചേരുന്ന രാജ്യസഭയിലും ഉച്ചക്ക് ചേരുന്ന ലോക്‌സഭയിലും കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കണം എന്ന ആവശ്യം പ്രതിപക്ഷം ആവര്‍ത്തിക്കും. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സഭാ നടപടികള്‍ നടത്തിക്കൊണ്ട് പോകാന്‍ അനുവദിക്കാത്ത വിധം പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തിരുമാനം.
ക്രമപ്രകാരമുള്ള അജണ്ടയനുസരിച്ച് രാജ്യസഭയില്‍ ഇന്ന് നിയമനിര്‍മാണ നടപടികളും ലോക്‌സഭയില്‍ രാഷ്‌ട്രപതിയുടെ നന്ദി പ്രമേയത്തിനുള്ള ചര്‍ച്ചയുമാണ് നടക്കേണ്ടത്. നാല് ബില്ലുകളാണ് രാജ്യസഭ പരിഗണിക്കുക. നാല് ദിവസം നീളുന്ന നന്ദിപ്രമേയ ചര്‍ച്ച അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും സഭയില്‍ മറുപടി പറയുക.
Also Read: നിലപാട് കടുപ്പിക്കാൻ കർഷകർ; ഫെബ്രുവരി 6ന് രാജ്യവ്യാപക പ്രതിഷേധം