ന്യൂഡെല്‍ഹി: കര്‍ഷക സമരത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി സംസ്‌ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം വിലക്കി. ഇതോടെ 17 ജില്ലകളിലാണ് ഹരിയാനയില്‍ ആകെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കുളളത്. ശനിയാഴ്‌ച വൈകുന്നേരം 5 മണിവരെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെക്കാൻ ആണ് സര്‍ക്കാരിന്റെ അടിയന്തര ഉത്തരവ്.
അംബാല, യമുന നഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതാല്‍, പാനിപത്ത്, ഹിസാര്‍, ജിന്ദ്, റോഹ്‌തക്, ഭിവാനി, ഛാര്‍ഖി ദാദ്രി, ഫത്തേഹ്‌ബാദ്, റേവാരി, സിര്‍സ എന്നിവയാണ് ഇന്ന് നിരോധനം ഏര്‍പ്പെടുത്തിയ ജില്ലകള്‍. ഇവിടങ്ങളില്‍ ഫോണ്‍കോളുകള്‍ക്ക് മാത്രമേ അനുവാദം ഉണ്ടാവുകയുള്ളു. സോനിപത്, പല്‍വാല്‍, ഝജ്ജാര്‍ എന്നീ ജില്ലകളില്‍ നേരത്തെ ഇന്റര്‍നെറ്റ് സേവനം സര്‍ക്കാര്‍ വിലക്കിയിരുന്നു.
രാജ്യതലസ്‌ഥാനത്ത് അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭം സംസ്‌ഥാനത്തേക്ക് വ്യാപിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നടപടി.
അതേസമയം സംസ്‌ഥാനത്തു നിന്നും നിരവധി കര്‍ഷകര്‍ ഡെല്‍ഹിയിൽ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. നേതാക്കള്‍ക്കെതിരെ നടപടിയെടുത്താലും പ്രതിഷേധം അവസാനിക്കില്ലെന്നും അവര്‍ വ്യക്‌തമാക്കി.
അതിനിടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഭരണകൂടം സമരം ചെയ്യുന്ന കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല ഡെല്‍ഹി പോലീസ് കര്‍ഷക നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പിന്നാലെ പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചു നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
Read Also: ജനുവരി 30 ദേശീയ കുഷ്‌ഠരോഗ നിര്‍മാര്‍ജന ദിനം; ബോധവല്‍ക്കരണ ക്യാംപയിനുമായി സർക്കാർ