ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ആരംഭിച്ച സമരം ആറു മാസം പൂർത്തിയാകുന്ന മെയ് 26ന് കർഷകർ പ്രഖ്യാപിച്ച കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. മെയ് 26ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്താനുള്ള സംയുക്‌ത കിസാൻ മോർച്ചയുടെ ആഹ്വാനത്തെ 12ഓളം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പിന്തുണച്ചു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതിപക്ഷ പാർട്ടികളുടെ സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പിട്ടവരിൽ നാല് മുഖ്യമന്ത്രിമാരും ഉണ്ട്.
40 കർഷക സംഘടനകൾ ഉൾകൊള്ളുന്ന സംയുക്‌ത കിസാൻ മോർച്ചയാണ് മെയ് 26 കരിദിനമായി ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് പ്രഖ്യാപിച്ചത്.
“സമാധാനപരമായ കർഷക പോരാട്ടം ആറുമാസം പൂർത്തിയാകുന്നതിന്റെ ഭാഗമായി മെയ് 26ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ സംയുക്‌ത കിസാൻ മോർച്ച (എസ്‌കെഎം) നൽകിയ ആഹ്വാനത്തിന് ഞങ്ങൾ പിന്തുണ നൽകുന്നു,”-പ്രതിപക്ഷ പാർട്ടികളുടെ പ്രസ്‌താവനയിൽ പറഞ്ഞു.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി (തൃണമൂൽ കോൺഗ്രസ്), മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (ശിവസേന), തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ (ഡിഎംകെ), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറെൻ (ജെഎംഎം), ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുല്ല (എൻസി), ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് (എസ്‌പി), ആർജെഡിയുടെ തേജശ്വി യാദവ്, ഡി രാജ (സിപിഐ), സീതാറാം യെച്ചൂരി (സിപിഎം) തുടങ്ങിയവരാണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പുവച്ചത്.
Most Read: നിയന്ത്രണങ്ങളിൽ ഇളവ്; പുതിയ പരിഷ്‌കാരങ്ങൾക്ക് എതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്‌തമാകുന്നു