ന്യൂഡെൽഹി : രാജ്യത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന്. പരീക്ഷ സംബന്ധിച്ച തീരുമാനം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കും. സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹരജികൾ ഇന്നലെ സുപ്രീം കോടതി പരിഗണിച്ചിരുന്നു. പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ 2 ദിവസത്തിനുള്ളില്‍ കേന്ദ്രം തീരുമാനം അറിയിക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇന്നലെ സുപ്രീം കോടതിയിൽ വ്യക്‌തമാക്കിയത്.
രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ സമയബന്ധിതമായി പരീക്ഷകൾ നടത്താൻ സാധിക്കില്ലെന്ന നിഗമനമാണ് നിലവിലുള്ളത്. ഇതിന്റെ അടിസ്‌ഥാനത്തിലായിരിക്കും കേന്ദ്രം അന്തിമ തീരുമാനം പ്രഖ്യാപിക്കുക. ഇന്നലെ സുപ്രീം കോടതി ഹരജികൾ പരിഗണിച്ച സാഹചര്യത്തിലും എന്തുകൊണ്ട് പരീക്ഷകൾ റദ്ദാക്കിക്കൂടാ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം പരീക്ഷ റദ്ദാക്കിയത് കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്‌തു.
അതേസമയം തന്നെ ഇത്തവണ സർക്കാർ പരീക്ഷ നടത്താനാണ് തീരുമാനിക്കുന്നതെങ്കിൽ അതിന് വ്യക്‌തമായ കാരണങ്ങൾ ബോധിപ്പിക്കണമെന്നും, ആവശ്യമായ സജ്‌ജീകരണങ്ങൾ സ്വീകരിച്ച ശേഷം കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ നടന്ന ചർച്ചകളിൽ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യമാണ് ഉയർന്നത്. വിദ്യാര്‍ഥികളുടെ മുന്‍ വര്‍ഷങ്ങളിലെ മാര്‍ക്കിന്റെയും, ഇന്റേണൽ മാര്‍ക്കിന്റെയും അടിസ്‌ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാമെന്നാണ് പൊതുവെ ഉയർന്ന അഭിപ്രായം.
Read also : കോവിഡിനൊപ്പം ഡെങ്കിപ്പനി; ജില്ലയിൽ ആശങ്ക