തിരുവനന്തപുരം: കല്ലമ്പലത്ത് വധശ്രമക്കേസിലെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച അഞ്ച് പോലീസ് ഉദ്യോഗസ്‌ഥർക്ക് ധനസഹായം പ്രഖ്യാപിച്ചു. അഞ്ചരലക്ഷം രൂപയാണ് നാല് പോലീസ് ഉദ്യോഗസ്‌ഥർക്കായി അനുവദിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്നാണ് ഡിജിപി അനില്‍കാന്ത് ധനസഹായം അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കല്ലമ്പലം പോലീസ് സ്‌റ്റേഷനിലെ സിപിഒമാരായ എസ്എല്‍ ചന്തു, എസ്എല്‍ ശ്രീജിത്, സി വിനോദ് കുമാർ, ഗ്രേഡ് എസ്ഐ ആര്‍ അജയന്‍ എന്നിവര്‍ക്ക് അഞ്ചരലക്ഷം അനുവദിച്ചത്. ചന്ദു, ശ്രീജിത് എന്നിവര്‍ക്ക് ചികിൽസാ സഹായമായി രണ്ട് ലക്ഷം രൂപയും അജയന് ഒരു ലക്ഷം രൂപയും വിനോദ് കുമാറിന് 50,000 രൂപയുമാണ് നല്‍കിയത്.
വധശ്രമക്കേസിലെ പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് ഇവര്‍ക്ക് കുത്തേറ്റത്. പിടികിട്ടാപ്പുള്ളിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ചാവര്‍കോട് സ്വദേശി അനസ് ജാന്‍ (30) ആണ് പോലീസുകാരെ ആക്രമിച്ചത്. മയക്കുമരുന്ന് കേസില്‍ അനസിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ആയിരുന്നു ആക്രമണം.
കുത്തേറ്റ രണ്ട് പേര്‍ ഗുരുതരാവസ്‌ഥയിലാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികിൽസയിൽ കഴിയുന്നത്. ആക്രമണ വിവരം അറിഞ്ഞ് കൂടുതല്‍ പോലീസുകാർ എത്തി അനസിനെ കീഴ്‌പ്പെടുത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് വ്യക്‌തമാക്കി. പിടികിട്ടാപ്പുള്ളികളെ അറസ്‌റ്റ് ചെയ്യാനുള്ള പ്രത്യേക സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കാണ് കുത്തേറ്റത്.
Most Read: കുത്തേറ്റ പോലീസുകാരന് സൗജന്യ ചികിൽസ; ഡോക്‌ടർക്ക് നന്ദി അറിയിച്ച് കേരള പോലീസ്