തിരുവനന്തപുരം : സംസ്‌ഥാനത്ത് പോലീസ് ഉദ്യോഗസ്‌ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നടത്തുന്ന തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് സൈബര്‍ ക്രൈം പോലീസ്. ഇതേ രീതിയിലുള്ള തട്ടിപ്പിന്റെ പേരില്‍ കഴിഞ്ഞ ദിവസം തെലങ്കാനയില്‍ പിടിയിലായവര്‍ക്ക് സംസ്‌ഥാനത്ത് നടക്കുന്ന തട്ടിപ്പുമായി പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേരള പൊലീസ് തെലങ്കാനയിലെയും ആന്ധ്രയിലെയും അന്വേഷണ സംഘങ്ങളുമായി ആശയ വിനിമയം നടത്തി.
സംസ്‌ഥാനത്ത് നിരവധി പോലീസ് ഉദ്യോഗസ്‌ഥരുടെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഐജി പി വിജയന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തുടര്‍ച്ചായി നടക്കുന്ന തട്ടിപ്പ് വ്യക്‌തമാകുന്നത്. രണ്ട് ദിവസത്തിന് മുന്നേയാണ് ഐജി പി വിജയന്റെ പേരില്‍ വ്യാജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്‌ഥരായ ഋഷിരാജ് സിംഗ്, ജി ലക്ഷ്‌മണ തുടങ്ങി 20 ല്‍ അധികം ആളുകളുടെ പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പണം തട്ടുന്നത് വ്യക്‌തമായത്.
വ്യാജ അക്കൗണ്ട് നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത് പോലീസ് ഉദ്യോഗസ്‌ഥരുടെ യഥാർത്ഥ അക്കൗണ്ടിലുള്ള അതേ ഫോട്ടോകളും വിവരങ്ങളുമാണ്. ഇത്തരത്തില്‍ വ്യാജ അക്കൗണ്ടിലൂടെ പരിചയപ്പെടുന്നവരോട് പണം ആവശ്യപ്പെടുകയും നല്‍കാന്‍ തയ്യാറായാല്‍ ഗൂഗിള്‍ പേ നമ്പര്‍ കൈമാറുകയും ചെയ്യും. ഇത്തരത്തില്‍ നടത്തിയ തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞതോടെ സൈബര്‍ ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഇതേ രീതിയിലുള്ള തട്ടിപ്പുകള്‍ ആന്ധ്രയിലും തമിഴ്നാട്ടിലും നടന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
Read also : സാക്ഷികളെ സ്വാധീനിക്കരുത്; റിയ ചക്രബര്‍ത്തിയോട് ബോംബെ ഹൈക്കോടതി