തിരുവനന്തപുരം: സംസ്‌ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ട്രഷറികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. 25 ലക്ഷം രൂപക്കുള്ള ബിൽ പാസാക്കുന്നതിനാണ് നിയന്ത്രണം. അടുത്ത മാസം 10 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധന അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്‌ടർക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
കടങ്ങളുടെ തിരിച്ചടവിനായി ഏപ്രിൽ ആദ്യം കൂടുതൽ തുക മാറ്റിവെച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. സാമ്പത്തിക വർഷാവസാനം ട്രഷറി നിയന്ത്രണം പതിവാണെങ്കിലും ഇത്തവണ ആദ്യമാസം തന്നെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സർക്കാർ. റിസർവ് ബാങ്ക് വഴി കടപ്പത്രം ഇറക്കിയാണ് ഓരോ മാസവും ശമ്പളവും പെൻഷനും നൽകാൻ സർക്കാർ പണം കണ്ടെത്തുന്നത്.
എന്നാൽ, പുതിയ സാമ്പത്തിക വർഷത്തിൽ കടം എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. അടുത്ത മാസം മുതലാണ് സംസ്‌ഥാന സർക്കാർ കടം എടുക്കൽ ആരംഭിക്കുക. മെയ് മാസം 4 തവണകളായി 5,000 കോടി രൂപയും ജൂണിൽ 2 തവണകളായി 3,000 കോടി രൂപയും കടം എടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അടുത്ത മാസത്തെ ശമ്പളവും പെൻഷനും നൽകലാണ് സർക്കാരിന് മുന്നിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാനാണ് 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിന് ട്രഷറികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം ശരിയല്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read: പ്ളസ് ടു കെമിസ്ട്രി മൂല്യനിർണയം അധ്യാപകർ ഇന്നും ബഹിഷ്‌കരിക്കാൻ സാധ്യത