കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ നടത്തിപ്പ് കരാറെടുത്ത അലിഫ് ബിൽഡേഴ്‌സിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. അഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് പ്രവാസിയായ മുഹമ്മദ് യൂനസ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
സൗദി അറേബ്യയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും പിന്നീട് ഈ പണം കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കരാറിനായി ഉപയോഗിച്ചെന്നുമാണ് പരാതി. അലിഫ് ബിൽഡേഴ്‌സ് എംഡി മൊയ്‌തീൻ കോയ ഉൾപ്പടെ രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വ്യാജരേഖ കാണിച്ചാണ് പണം വാങ്ങിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിന്റെ നടത്തിപ്പ് ചുമതല അലിഫ് ബിൽഡേഴ്‌സിന് നല്‍കിയതില്‍ ഒത്തുകളി നടന്നെന്ന ആരോപണം നിലവിലുണ്ട്. ചതുരശ്ര അടിക്ക് കേവലം 13 രൂപ മാത്രം വാടക ഈടാക്കിയാണ് അലിഫ് ബിൽഡേഴ്‌സിന് വാണിജ്യ സമുച്ചയം കൈമാറിയത്. ചതുരശ്ര അടിക്ക് 1800 രൂപ വരെ വാടകയുള്ള സ്‌ഥലത്താണ് ഈ അന്തരം. കെട്ടിടത്തിന്റെ നടത്തിപ്പുകാരെ സഹായിക്കാൻ കെട്ടിടത്തില്‍ വരുത്തിയ രൂപമാറ്റത്തിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു.
Most Read: ദുരിതങ്ങൾ വിട്ടൊഴിയാതെ വയനാട്ടിലെ കർഷകർ; ഉൽപ്പന്നങ്ങൾക്ക് വിലയിടിവ്