വയനാട്: ദുരിതങ്ങൾ വിട്ടൊഴിയാതെ വയനാട്ടിലെ കർഷകർ. പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഉൽപ്പന്നങ്ങൾക്ക് വിലയില്ലാത്തതിനാൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ജില്ലയിലെ നൂറുകണക്കിന് കർഷകർ. വിളകൾ വിപണിയിൽ എത്തിക്കുന്ന ഇടനിലക്കാരിൽ നിന്ന് ന്യായവില ലഭിക്കുന്നില്ലെന്നും വ്യാപകമായി പരാതി ഉണ്ട്. കടം വാങ്ങിയും വായ്‌പ എടുത്തുമാണ് പലരും വിളവിറക്കിയത്. എന്നാൽ, ദുരിതങ്ങൾ വിട്ടൊഴിയാതെ ഓരോന്നായി കർഷകരെ പിടികൂടിയിരിക്കുകയാണ്.
കിഴങ്ങു വർഗങ്ങൾ പ്രധാനമായി കൃഷിചെയ്യുന്ന കർഷകരാണ് ഏറെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. കർണാടകയിൽ നിന്ന് വൻതോതിൽ രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ച കിഴങ്ങ് വർഗങ്ങൾ അതിർത്തി കടന്ന് കേരളത്തിൽ എത്തുന്നുണ്ട്. ഇതോടെ കേരളത്തിൽ കൃഷി ചെയ്യുന്നത് സംഭരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. കാർഷിക ഉൽപ്പന്നങ്ങൾ ന്യായവിലയ്‌ക്ക് വാങ്ങി സംഭരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാവുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
പച്ചക്കറി ഉൽപ്പന്നങ്ങളായ ചേനയും വാഴയും ഇഞ്ചിയുമെല്ലാം വിളവെടുപ്പിന് തയാറായെങ്കിലും വില കുറവാണ്. കോവിഡ് കാലത്തെ ഉൽപ്പാദന വർധനവിന് ആനുപാതികമായി വിപണനം നടക്കുന്നില്ല. 50 രൂപ വരെ കിട്ടിയിരുന്ന കാച്ചിലിന് നിലവിൽ 20 രൂപയായി. ഇഞ്ചിവില കുറഞ്ഞ് 700 രൂപയായി. ചേനയുടെ വിലയും വൻ നഷ്‌ടമാണ്. കപ്പ കൃഷിക്ക് വില ഇടിഞ്ഞതോടെ പലരും നേരത്തെ തന്നെ കൃഷി ഉപേക്ഷിച്ചിരുന്നു.
Most Read: അരിപ്പാറ ജലവൈദ്യുത നിലയം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും