കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാഴക്കാല സ്വദേശിയിൽ നിന്നും 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് തട്ടിയെടുത്തെന്നാണ് കേസ്.
തൃക്കാക്കര പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ മൂന്നാം പ്രതിയാണ് സായ് ശങ്കർ. എന്നാൽ തട്ടിപ്പാരോപണം തെറ്റാണെന്നും പണം കൈമാറുമ്പോൾ താൻ ഇല്ലായിരുന്നുവെന്ന് പരാതിക്കാരൻ തന്നെ പറയുന്നുണ്ടെന്നും ആണ് മുൻകൂർ ജാമ്യാപേക്ഷയിൽ സായ് ശങ്കർ വാദിക്കുന്നത്. കേസിൽ ഒന്നാം പ്രതിയും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരു ജാമ്യാപേക്ഷകളും കോടതി ഒരുമിച്ച് പരിഗണിക്കും.
ദിലീപിന്റെ ഫോണിൽ നിന്നും വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിച്ചുവെന്ന ആരോപണം നേരിടുന്നയാളാണ് സായ് ശങ്കർ. ഈ കേസിൽ കഴിഞ്ഞ മാസം സായ് ശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി നിലനില്‍ക്കില്ലെന്ന് ജസ്‌റ്റിസ് പി ഗോപിനാഥന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വധ ഗൂഢാലോചന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സായ് ശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അന്വേഷണ സംഘത്തിന് മുന്നില്‍ ഏഴു ദിവസത്തിന് ശേഷം ഹാജരാകാമെന്ന് സായ് ശങ്കറും അന്ന് കോടതിയില്‍ പറഞ്ഞു. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചെന്ന കുറ്റമാണ് അന്വേഷണസംഘം ആരോപിക്കുന്നതെന്നും തെളിവ് നശിപ്പിച്ചെന്ന കുറ്റമാണെങ്കില്‍ അതിന് ജാമ്യം ലഭിക്കുമെന്നുമാണ് സായ് ശങ്കര്‍ വാദിച്ചത്. ഇതുകേട്ട കോടതി തോക്കില്‍ കയറി വെടിവെക്കുകയാണോ എന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എങ്ങനെ നിലനില്‍ക്കുമെന്നും തിരിച്ചു ചോദിച്ചു. തുടര്‍ന്നാണ് ഹരജി നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച് തീര്‍പ്പാക്കിയത്.
Most Read: 20 വർഷത്തോളം ഇംഗ്‌ളീഷ് അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്