ന്യൂ ഡെൽഹി: ഇ-കോമേഴ്‌സ് രംഗത്തെ പ്രമുഖരായ ആമസോൺ, ഫ്‌ളിപ്കാര്‍ട്ട്
എന്നിവക്ക് മേൽ പിഴ ചുമത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അമിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണലാണ് നടപടിക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് വിഷയം കൈമാറിയത്. ഉടൻ തന്നെ വിഷയത്തിൽ ബോർഡ് പരിശോധന നടത്തുകയും പിഴ ചുമത്തുകയും ചെയ്യുമെന്നാണ് സൂചനകൾ. ദേശീയ ഹരിത ട്രിബ്യൂണൽ ചെയർപേഴ്സൺ എ.കെ.ഗോയൽ അദ്ധ്യക്ഷനായ സമിതിയാണ് വിഷയം പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപെട്ടത്. ആവശ്യമായ പരിശോധനകൾ നടത്തി രണ്ട് കമ്പനികളിൽ നിന്നും പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രിബ്യൂണൽ ജാർഖണ്ഡ് സർക്കാരിന് 130 കോടി രൂപ പിഴ വിധിച്ചിരുന്നു. നിയമസഭ മന്ദിരം, ഹൈക്കോടതി കെട്ടിടം എന്നിവയുടെ നിർമ്മാണത്തിൽ പരിസ്ഥിതി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2019ൽ കാലാവധി അവസാനിച്ച എൻഡിഎ സർക്കാർ ആയിരുന്നു ഈ നിർമ്മാണ പ്രവർത്തി തുടങ്ങിവെച്ചത്. നിലവിൽ അവിടെ നടത്തി വരുന്ന മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാനും ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു.