കണ്ണൂർ: ഏഴോം ചെങ്ങൽ പൊടിത്തടത്തിലെ പ്രിയദർശിനി ചകിരിനിർമാണ വ്യവസായ യൂണിറ്റിൽ തീപ്പിടുത്തം. ഗോഡൗണിലുണ്ടായിരുന്ന ചകിരിയും മറ്റ് യന്ത്രസാമഗ്രികളും കൺവെയർ ബെൽട്ട്, മോട്ടോർ, ഓഫീസ് ഫയലുകൾ എന്നിവ പൂർണമായും കത്തിനശിച്ചു.
ബുധനാഴ്‌ച ഉച്ച കഴിഞ്ഞാണ് സംഭവം. വ്യവസായ യൂണിറ്റ് പറമ്പിലെ പുൽമേട്ടിൽനിന്ന് തീപടർന്നതായാണ് സൂചന. വിവരമറിഞ്ഞ് പയ്യന്നൂർ, തളിപ്പറമ്പ് അഗ്‌നിരക്ഷാ വിഭാഗവും പഴയങ്ങാടി പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പണിപെട്ടാണ് തീയണച്ചത്.
പട്ടികജാതിയിൽപ്പെട്ട അഭ്യസ്‌തവിദ്യരായ യുവതീ-യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് 1996ൽ രൂപീകരിച്ച യന്ത്രവൽകൃത ചകിരിനിർമാണ ഫാക്‌ടറിയാണിത്. സാമ്പത്തിക പ്രതിസന്ധിമൂലം മൂന്നുവർഷമായി സ്‌ഥാപനം അടഞ്ഞുകിടക്കുകയാണ്. പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു.
ഫയർഫോഴ്സ് സ്‌റ്റേഷൻ ഓഫിസർമാരായ ടികെ സന്തോഷ്‌കുമാർ, പിസി അശോകൻ, സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർമാരായ കെവി സഹദേവൻ, പി വിജയൻ, ഡ്രൈവർമാരായ ടിവി രജീഷ് കുമാർ, കെ ഉൻമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേനാ പ്രവർത്തകരും പഴയങ്ങാടി എസ്ഐമാരായ കെ ഷാജു, ഗിരീഷ്‌കുമാർ എന്നിവരും ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദനും സ്‌ഥലത്തെത്തി.
Most Read: കോവിഡ്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം