ആലുവ: എറണാകുളം എടയാര്‍ വ്യവസായ മേഖലയിലെ മൂന്ന് സ്‌ഥാപനങ്ങളില്‍ വന്‍ തീപിടുത്തമുണ്ടായ സംഭവത്തിൽ കൂടുതല്‍ അന്വേഷണം വേണമെന്ന് ഫയർഫോഴ്‌സ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ചയുണ്ടായി എന്നാണ് വിലയിരുത്തല്‍. അപകട കാരണം കണ്ടെത്താന്‍ ശാസ്‌ത്രീയ പരിശോധന വേണമെന്നാണ് അഗ്‌നിശമന സേനയുടെ നിലപാട്.
അര്‍ധരാത്രി 12 മണിയോടെ ആലുവ എടയാര്‍ വ്യവസായ മേഖലയിലെ മൂന്ന് സ്‌ഥാപനങ്ങള്‍ക്കാണ് തീ പിടിച്ചത്. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിയിൽ നിന്നും പടർന്ന തീ സമീപത്തെ ജനറല്‍ കെമിക്കല്‍സ്, തൊട്ടടുത്തുള്ള റബ്ബര്‍ റീ സൈക്കിളിംഗ് യൂണിറ്റ് എന്നിവയിലേക്ക് പടരുകയായിരുന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലെ മുപ്പതോളം ഫയര്‍ യൂണിറ്റുകള്‍ സ്‌ഥലത്ത് എത്തിച്ച് മണിക്കൂറുകള്‍ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീയണക്കാൻ കഴിഞ്ഞത്.
അപകടകാരണം സംബന്ധിച്ച് കുടുതല്‍ പരിശോധന വേണമെന്നും ഇടിമിന്നല്‍ മൂലമുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പറയാനാകില്ലെന്നുമാണ് അഗ്‌നിശമന സേനയുടെ വിലയിരുത്തല്‍. വ്യവസായ സ്‌ഥാപനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷാ മുന്‍കരുതല്‍ ഇവിടെ പാലിച്ചിട്ടില്ലെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: മലബാര്‍ എക്‌സ്‌പ്രസിലെ തീപിടുത്തം; ഉദ്യോഗസ്‌ഥന് എതിരെ റെയില്‍വേ നടപടിയെടുത്തു