ന്യൂയോർക്ക്: കൊറോണ വൈറസ് കാലഘട്ടത്തിലെ ആദ്യത്തെ ക്ഷാമ കാലം പടിവാതിൽക്കൽ എത്തിയെന്ന് ഐക്യരാഷ്ട്ര സഭ (യു.എൻ)യുടെ മുന്നറിയിപ്പ്. നാലു രാജ്യങ്ങളെയാണ് ആദ്യം ക്ഷാമം ബാധിക്കുകയെന്നും യു.എൻ ഹ്യൂമാനിറ്റേറിയൻ വിഭാഗം പറയുന്നു. യെമൻ, ദക്ഷിണ സുഡാൻ, വടക്കുകിഴക്കൻ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നിവിടങ്ങളിലാകും ക്ഷാമം ഏറ്റവും കൂടുതൽ ബാധിക്കുക. ദശലക്ഷക്കണക്കിന് സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ജീവൻ അപകടത്തിലാക്കുമെന്നും സുരക്ഷാ കൗൺസിൽ അംഗങ്ങൾക്ക് അയച്ച കത്തിൽ യുഎൻ ഹ്യൂമാനിറ്റേറിയൻ വിഭാഗം മേധാവി മാർക്ക് ലോക്കോക്ക് പറഞ്ഞു.
ന്യൂയോർക്ക് ടൈംസ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അടിയന്തിര ദുരിതാശ്വാസത്തിനുള്ള ഫണ്ടിന്റെ അഭാവവും കൊറോണ വൈറസ് ബാധ സൃഷ്ടിച്ച സങ്കീർണതകളും ഇപ്പോൾ ലോകത്തിലെ ചില രാജ്യങ്ങളെ ക്ഷാമാവസ്ഥയിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്.
നിരന്തരമുള്ള സായുധ സംഘട്ടനങ്ങളും മാനുഷിക ദുരിതാശ്വാസ ദാതാക്കളുടെ സൗജന്യ സഹായങ്ങൾ വിതരണം ചെയ്യാൻ കഴിയാത്തതും കാരണം നാല് മേഖലകളും കടുത്ത ഭക്ഷ്യക്ഷാമത്തിന് ഇരയാകുമെന്ന് യുഎൻ അധികൃതർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിയുമായി ലോകം പോരാടുമ്പോൾ, തങ്ങളും ഒരു പട്ടിണി മഹാമാരിയുടെ വക്കിലാണെന്ന് യുഎന്നിന്റെ പട്ടിണി വിരുദ്ധ വിഭാഗമായ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഏപ്രിലിൽ സുരക്ഷാ കൗൺസിലിന് മുന്നറിയിപ്പ് നൽകിയിരുന്നു.