ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലും അസമിലും നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നിശബ്‌ദ പ്രചാരണ ദിവസമായതിനാൽ പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് മുന്നണികൾ.
പശ്‌ചിമ ബംഗാളിൽ 30ഉം അസമിൽ 48ഉം സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളും വോട്ടിങ് മെഷീനുകളും സജ്‌ജമായി കഴിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടിങ് സമയം. കോവിഡ് പശ്‌ചാത്തലത്തിൽ ഒരു ബൂത്തിൽ ആയിരം പേർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ.
അതേസമയം, പശ്‌ചിമ ബംഗാളിലെ മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസിലേയും മഹാസഖ്യത്തിലെയും പ്രവർത്തകർ ഏറ്റുമുട്ടിയതോടെ കനത്ത സുരക്ഷയിലാണ് സംസ്‌ഥാനം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
ബംഗാളിൽ ടിഎംസി, ബിജെപി, കോൺഗ്രസ്, ഇടത് പാർട്ടികൾ, ഐഎസ്‌എഫ് ഉൾപ്പെടുന്ന മഹാസഖ്യം എന്നിവരാണ് മൽസര രംഗത്തുള്ളത്. അസമിൽ ഏപ്രിൽ 2, 6 തീയതികളിലും വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങളിൽ പൗരത്വ നിയമവും പൗരത്വ പട്ടികയും ചർച്ചയാക്കാനായതിന്റെ ആത്‌മ വിശ്വാസത്തിലാണ് കോൺഗ്രസ് സഖ്യം. മറു വശത്ത് വികസനം ഉയർത്തി പിടിച്ചാണ് ബിജെപി വോട്ട് തേടുന്നത്.
Also Read: കെട്ടി കിടക്കുന്ന കേസുകൾ തീർക്കാൻ താൽക്കാലിക ജഡ്‌ജിമാർ; സുപ്രീംകോടതി