തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്‌ളാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്എസ്‌എസിലെ വിദ്യാർഥി സിദ്ധാർഥ് (11) ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്- ശുഭ ദമ്പതികളുടെ മകനാണ് നാലു ദിവസം മുന്‍പാണ് പനി ബാധിച്ചത്. തുടർന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിൽസ നൽകി. ഇവിടെനിന്ന് പിന്നീട് എസ്‌എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിൽസക്കിടെ മരിച്ചു.
തിരുവനന്തപുരത്ത് അടുത്തിടെ പത്താം ക്‌ളാസ് വിദ്യാർഥിനി അശ്വതി ഉൾപ്പെടെ രണ്ട് പേര്‍ ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
സ്‌ക്രബ് ടൈഫസിന് ടൈഫോയ്‌ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാര്‍, രക്‌ത പരിശോധനാ ഫലം എന്നിവ രോഗനിര്‍ണയത്തിന് സഹായകരമാണ്. ഒരാഴ്‌ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം.
Most Read: കള്ളാക്കുറിച്ചി ആത്‍മഹത്യ; റീ പോസ്‌റ്റുമോർട്ടത്തിന് അനുമതി