അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാനടിക്കറ്റിന് ഇപ്പോഴും പൊള്ളുന്ന വില. നിലവിൽ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനക്കൊപ്പം വിമാന സർവീസുകൾ ഇല്ലാത്തതാണ് വില വർധന തുടരാൻ കാരണം. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലുള്ള പരിമിതമായ സർവീസുകൾ മാത്രമാണ് ഇപ്പോഴും ഇന്ത്യയിൽ നിന്നുള്ളത്. ഇത് മാറി വിമാനസർവീസുകൾ സാധാരണ നിലയിലായാൽ മാത്രമേ ടിക്കറ്റ് നിരക്കിൽ കുറവ് ഉണ്ടാകുകയുള്ളൂ എന്നും ട്രാവൽ ഏജൻസികൾ വ്യക്‌തമാക്കുന്നുണ്ട്.
കൊച്ചിയിൽ നിന്നും ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലാണ് നാളെ ടിക്കറ്റ് നിരക്ക് കുറവുള്ളത്. 19,500-20800 രൂപയാണ് ഇതിലെ നാളത്തെ ടിക്കറ്റ് നിരക്ക്. ദുബായിലേക്ക് ഫ്‌ളൈ ദുബായിൽ 26900–28,200 രൂപ, എയർ ഇന്ത്യാ എക്‌സ്‍പ്രസിൽ 28500 രൂപ, സ്‌പൈസ് ജെറ്റ് 38,500 രൂപ, എമിറേറ്റ്സ് 48,500, കണക്‌ഷൻ വഴിയുള്ള ഇൻഡിഗോയ്‌ക്ക് 40,000 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ.
കൂടാതെ അബുദാബിയിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ 3000-6000 രൂപ ടിക്കറ്റിനത്തിൽ കൂടുതൽ നൽകുകയും വേണം. ഇതിനൊപ്പം 3000 രൂപ വരെ 2 കോവിഡ് പിസിആർ ടെസ്‌റ്റിനും ആളുകൾക്ക് ചിലവാകും. കോവിഡ് വ്യാപനത്തിന് മുൻപ് ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നാട്ടിൽ പോയി വരാൻ 15,000 രൂപയോളം മതിയായിരുന്ന സ്‌ഥാനത്ത് ഇപ്പോൾ ഒരു വശത്തേക്ക് മാത്രം 20,000 രൂപ ചിലവാക്കേണ്ട സ്‌ഥിതിയാണ്.
Read also: സ്‌കൂൾ തുറക്കൽ; നവംബർ 1ന് പ്രവേശനോൽസവം