തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒക്‌ടോബർ 27നകം മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി എഇഒ, ഡിഇഒ എന്നിവർ വഴി റിപ്പോർട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ സ്‌കൂളുകൾ ഒന്നര വർഷത്തിന് ശേഷം തുറക്കുന്നത് പ്രമാണിച്ച് നവംബർ ഒന്നാം തീയതി പ്രവേശനോൽസവം നടക്കുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂളുകൾ പൂർണമായി ശുചീകരിച്ചുവെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഉറപ്പു വരുത്തണം. സാനിറ്റൈസർ, തെർമൽ സ്‌കാനർ, ഓക്‌സിമീറ്റർ എന്നിവ കൃത്യമായി ഉണ്ടായിരിക്കണം. അധ്യാപകർക്ക് ഓരോ ക്ളാസിന്റെയും ചുമതല നൽകണം.
27ന് പിടിഎ യോഗം ചേർന്ന് ക്രമീകരണം വിലയിരുത്തണം. ഉച്ചഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്‌ചയിക്കണം. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഒരു സ്‌കൂളിൽ ഒരു ഡോക്‌ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിദ്യാർഥികളെ വരവേൽക്കാൻ ഓരോ സ്‌കൂളിലും സംവിധാനമുണ്ടാകണം.
സ്‌കൂളിന്റെ പ്രധാന കവാടത്തിൽ നിന്ന് അധ്യാപകരും തദ്ദേശസ്‌ഥാപന പ്രതിനിധികളും കുട്ടികളെ വരവേൽക്കണം. 27ന് പിടിഎയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ ചെറിയ യോഗങ്ങൾ ചേരണം. 27ന് തന്നെ സ്‌കൂളിൽ ഹെൽപ്പ് ലൈൻ സജ്‌ജമാക്കുകയും ഇതിന്റെ മേൽനോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്‌തികളെ ചുമതലപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.
Read Also: മോൻസന്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ; മാനേജർ ജിഷ്‌ണുവിന്റെ മൊഴി