കൊച്ചി: മോൻസൺ മാവുങ്കലിന്റെ പീഡനത്തിന് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് മാനേജർ ജിഷ്‌ണു. മോൻസൺ പറഞ്ഞതനുസരിച്ചാണ് പോക്‌സോ കേസിലെ ഇരയുടെ വീട്ടിൽ പോയതെന്നും ജിഷ്‌ണു വെളിപ്പെടുത്തി. മോൻസന്റെ പെൻഡ്രൈവ് നശിപ്പിച്ചത് ജിഷ്‌ണുവാണ്. ഇത് മോൻസന്റെ നിർദ്ദേശപ്രകാരമായിരുന്നു എന്ന് ജിഷ്‌ണു വ്യക്‌തമാക്കി. മോൻസന്റെ വീട്ടിലെ ഒളിക്യാമറകൾ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ ഈ നശിപ്പിച്ച പെൻഡ്രൈവിൽ ഉണ്ടായിരുന്നത് ഈ ക്യാമറകൾ വഴി ശേഖരിച്ച ദൃശ്യങ്ങളാണോ എന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
മോൻസൺ അറസ്‌റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് പെൻഡ്രൈവ് നശിപ്പിക്കാൻ ജിഷ്‌ണുവിന് നിർദ്ദേശം നൽകിയത്. ചില ഡോക്യുമെന്റ്സ് മാത്രമാണ് അതിലുള്ളതെന്നാണ് മോൻസൺ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ പരിശോധിച്ചില്ല. പെൻഡ്രൈവ് കത്തിച്ച ശേഷം അതിന്റെ അവശിഷ്‌ടങ്ങൾ പല സ്‌ഥലങ്ങളിലായി ഉപേക്ഷിച്ചുവെന്നും ജിഷ്‌ണു പറഞ്ഞു. തന്നെ ഒരു കാരണവശാലും സ്‌ത്രീവിഷയവുമായി ബന്ധപ്പെട്ട കേസിൽ കുടുക്കാൻ കഴിയില്ലെന്നും കള്ളപ്പരാതികൾ കൊടുത്തവർക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും മോൻസൺ പറഞ്ഞിരുന്നതായി ജിഷ്‌ണു പറഞ്ഞു.
2016 മുതൽ ജിഷ്‌ണു മോൻസന്റ ജീവനക്കാരനാണ്. ആദ്യം അക്കൗണ്ടന്റായും പിന്നീട് മാനേജരായും ജോലി ചെയ്യുകയായിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിൽസാ ആവശ്യങ്ങൾക്കാണ് മോൻസനെ കാണാൻ വന്നിരുന്നതെന്നും ഇവർ തമ്മിൽ മറ്റെന്തെങ്കിലും ഇടപാടുകളുണ്ടോ എന്ന് അറിയില്ലെന്നും ജിഷ്‌ണു വ്യക്‌തമാക്കി.
മോൻസന്റെ വീട്ടിൽ 50ലധികം സിസിടിവി ക്യാമറകൾ സ്‌ഥാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഒളിക്യാമറകൾ സ്‌ഥാപിച്ചിരുന്നത്. ഒളിക്യാമറകളുടെ കാര്യം ഫോറൻസിക് വിഭാഗം പരിശോധന നടത്തി കണ്ടെത്തിയപ്പോഴാണ് ജീവനക്കാരായ തങ്ങളും അറിഞ്ഞതെന്ന് ജിഷ്‌ണു പറഞ്ഞു.
Also Read: കുഞ്ഞിനെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ