പനാജി: ദരിദ്രർക്കായുള്ള ഭക്ഷണ ശേഖരണത്തിന്റെ ഭാഗമായി ഗോവയിലെ പോലീസ് സ്‌റ്റേഷനുകളിൽ ഫുഡ് ബാങ്ക് ഫ്രിഡ്‌ജുകൾ സ്‌ഥാപിച്ച പദ്ധതി വിജയകരം. ഗോവയിൽ തിരഞ്ഞെടുത്ത ആറു പോലീസ് സ്‌റ്റേഷനുകളിലാണ് ഫുഡ് ബാങ്ക് ഫ്രിഡ്‌ജ് സ്‌ഥാപിച്ചത്. ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി പ്രകാരം ആറ് ഗോവ പോലീസ് സ്‌റ്റേഷനുകൾ വഴി 2,000 കിലോയിലധികം ഭക്ഷണം സംസ്‌ഥാനത്തെ ഭവനരഹിതർക്കായി ശേഖരിച്ച് വിതരണം ചെയ്‌തു.
ആർക്കും ഈ ഫ്രിഡ്‌ജിൽ ഭക്ഷണം കൊണ്ടുവെക്കാം. “മപുസ പോലീസ് സ്‌റ്റേഷൻ ഫ്രിഡ്‌ജിൽ മാത്രം പ്രതിദിനം 40 കിലോ ഭക്ഷണം ലഭിക്കുന്നു, മാർച്ച് മാസത്തിൽ ഏറ്റവും ഉയർന്ന ശേഖരം ഏകദേശം 1,200 കിലോ ആയിരുന്നു,”- ഫുഡ് ബാങ്ക് സ്‌ഥാപകൻ ഡൊണാൾഡ് ഫെർണാണ്ടസ് പറഞ്ഞു.
ഭവനരഹിതർക്ക് ഭക്ഷണം നൽകുന്നതിനു പുറമേ, ഫുഡ് ബാങ്ക് സംഘം നടത്തുന്ന ഷെൽട്ടർ ഹോമുകളിൽ ഒന്നിന് മപുസ പോലീസ് സ്‌റ്റേഷൻ ഫ്രിഡ്‌ജിൽ ലഭിക്കുന്ന ഭക്ഷണം നൽകുന്നുണ്ട്. 30ലധികം വികലാംഗരായ, ഭവനരഹിതരായ പുരുഷൻമാരെയാണ് ഈ ഷെൽട്ടർ ഹോമിൽ പുനരധിവസിപ്പിച്ചിരിക്കുന്നത്.
മപുസ, കലങ്കുട്ടെ, പനാജി, കുൻകോലിം, ക്യുപെം, സാൻഗ്വം എന്നീ പോലീസ് സ്‌റ്റേഷനുകളിൽ ആണ് ഫെബ്രുവരിയിൽ ഫ്രിഡ്‌ജുകൾ സ്‌ഥാപിച്ചത്. “ഭവനരഹിതരായ ഒരുപാട് ആളുകളെ പരിപാലിക്കുന്നത് എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് ഭക്ഷണച്ചെലവ് ഓരോ ദിവസവും വർധിക്കുന്ന സാഹചര്യത്തിൽ. ഞങ്ങളുടെ ഫ്രിഡ്‌ജിൽ ശേഖരിക്കുന്ന 80% ഭക്ഷണവും നല്ലതും ഭക്ഷ്യയോഗ്യവുമാണ്, അതേസമയം 20 മുതൽ 25% വരെ പഴകിയതാണ്. തെരുവിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ ഞങ്ങൾ ഇത് ഉപയോഗിക്കുന്നു,”- ഡൊണാൾഡ് ഫെർണാണ്ടസ് പറഞ്ഞു.
ഭാവിയിൽ, ഒമ്പത് പോലീസ് സ്‌റ്റേഷനുകളിൽ കൂടി ഫുഡ് ഫ്രിഡ്‌ജുകൾ സ്‌ഥാപിക്കാൻ ആലോചനയുണ്ട്. ഈ പോലീസ് സ്‌റ്റേഷനുകളുടെ പരിസരത്ത് താമസിക്കുന്ന ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ഫുഡ് ഗ്രേഡ് പ്ളാസ്‌റ്റിക് ബാഗുകളിലോ സിൽവർ ഫോയിലിലോ പൊതിഞ്ഞ് ബാക്കി വരുന്ന ഭക്ഷണം ഈ ഫ്രിഡ്‌ജിൽ കൊണ്ടുവെക്കാം.
Most Read: നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ‘ആഹാ സുന്ദരാ’; പോസ്‌റ്റർ പുറത്ത്