കണ്ണൂർ: കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധികൾക്കും ലോക്ക്ഡൗൺ കാരണമുണ്ടായ ബുദ്ധിമുട്ടുകൾക്കിടയിലും ആശ്വാസമായി സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റുകൾ. കണ്ണൂർ ജില്ലയിൽ മാത്രം വിതരണം ചെയ്‌തത് 32,41,909 സൗജന്യ കിറ്റുകളാണ്. പൊതുവിതരണ വകുപ്പിന്റെയും ജീവനക്കാരുടെയും സഹായത്തോടെയാണ് സർക്കാർ ഭക്ഷ്യകിറ്റ് പദ്ധതി യാഥാർഥ്യമാക്കിയത്.
ജില്ലയില്‍ 35,651 എഎവൈ (മഞ്ഞ), 1,69,460 പിഎച്ച്എച്ച് (പിങ്ക്), 2,11,021 എന്‍പിഎന്‍എസ് (നീല), 2,20,736 എന്‍പിഎസ് (വെള്ള) വിഭാഗങ്ങളിലായി മൊത്തം 6,36,868 റേഷന്‍ കാര്‍ഡുകളാണുള്ളത്. ആകെ 2735169 പേരാണ് റേഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍തയുള്ളവര്‍. കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി, ഇരിട്ടി താലൂക്ക് സപ്‌ളൈ ഓഫീസുകള്‍ക്ക് കീഴിലായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 32,41,909 കിറ്റുകളാണ് നല്‍കിയത്.
ലോക്ക്ഡൗൺ ഘട്ടത്തിൽ കോവിഡ് സ്‌പെഷ്യൽ കിറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മുഴുവന്‍ വീടുകളിലും എത്തിച്ചത്. റേഷന്‍ കാര്‍ഡില്ലാത്ത രണ്ടായിരത്തോളം പേര്‍ക്കും ഭക്ഷ്യകിറ്റ് ലഭ്യമാക്കി. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 15 കി.ഗ്രാം അരിയും നല്‍കി.
ജില്ലയിലെ അതിഥി തൊഴിലാളികൾക്കും മുടങ്ങാതെ ഭക്ഷ്യസാധനങ്ങൾ സർക്കാർ എത്തിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ സ്വന്തം നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിയ നിരവധി അന്യസംസ്‌ഥാന തൊഴിലാളികളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ താമസസ്‌ഥലത്ത് അരി, ആട്ട ഉള്‍പ്പടെയുള്ള ഭക്ഷ്യസാധനങ്ങൾ എത്തിച്ചു. കൂടാതെ, ആറായിരത്തോളം പേര്‍ക്ക് ഓണ കിറ്റും ലഭ്യമാക്കി.
സര്‍ക്കാര്‍ അംഗീകാരമുള്ളതും ഇല്ലാത്തതുമായ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 2,863 സൗജന്യ ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്‌തത്. നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന് നിലക്കാണ് ഇവിടങ്ങളില്‍ കിറ്റുകള്‍ നൽകിയത്. അയ്യായിരത്തോളം വരുന്ന മൽസ്യതൊഴിലാളികള്‍ക്കും ഇതുവരെ കിറ്റുകള്‍ നല്‍കി.
പഞ്ചസാര, ഉഴുന്ന്, തുവരപ്പരിപ്പ്, ആട്ട അല്ലെങ്കില്‍ ഗോതമ്പ് നുറുക്ക്, ചെറുപയര്‍, കടല തുടങ്ങിയ ധാന്യങ്ങളും വെളിച്ചെണ്ണ, സോപ്പ്, തുടങ്ങിയ സാധനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. കണ്ണൂര്‍, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സപ്‌ളൈകോ കേന്ദ്രങ്ങളിലാണ് ഇവയുടെ പാക്കിങ്ങും വിതരണവും നടന്നത്.
സ്‌കൂളുകൾ തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും വിദ്യാർഥികൾക്ക് നൽകിയിരുന്ന അരിയും ഇത്തവണ വിതരണം ചെയ്‌തു. മൂന്ന് ലക്ഷം കുട്ടികൾക്ക് രണ്ട് ഘട്ടങ്ങളായാണ് അരി നൽകിയത്.
Also Read: സോളാര്‍ കേസുകള്‍ സിബിഐക്ക് വിട്ടത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; രമേശ് ചെന്നിത്തല