കാസർഗോഡ്: സംസ്‌ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധാ മരണം. കാസർഗോഡ് തലക്ളായിലെ അഞ്‌ജുശ്രി പാർവതിയാണ്(19) മരിച്ചത്. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വരുത്തിച്ച കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്‌ജുശ്രിക്ക് ശാരീരിക അസ്വസ്‌ഥതകൾ ആരംഭിച്ചത്. ഗുരുതരാവസ്‌ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
പുതുവർഷ ദിനത്തിലാണ് പെൺകുട്ടി കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി കുഴിമന്തി വാങ്ങിയത്. ഇത് കഴിച്ച ഉടനെ ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ട പെൺകുട്ടിയെ ആദ്യം കാസർഗോഡും, നില വഷളായതോടെ പിന്നീടും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പുതുവർഷ ദിവസം മുതൽ പെൺകുട്ടി ചികിൽസയിൽ ആയിരുന്നു.
സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഹോട്ടലിന്റെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. മംഗലാപുരത്ത് പെൺകുട്ടിയെ ചികിൽസിച്ച ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ സ്‌ഥിരീകരണം നൽകിയിട്ടില്ല.
എന്നാൽ, കാസർഗോഡ് പെൺകുട്ടിയെ ആദ്യം ചികിൽസിച്ച ആശുപത്രിയിൽ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റാണ് കുട്ടി അവശനിലയിലായതെന്ന വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് നഴ്‌സിന്റെ മരണത്തെ തുടർന്ന് സംസ്‌ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടുമൊരു മരണം കൂടി ഉണ്ടായത്.
അതിനിടെ, പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ട വാർത്തയെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി.
നേരത്തെ, ഷവർമ കഴിച്ചു കാസർഗോഡ് ചെറുവത്തൂരിൽ 16 വയസുകാരിയായ ദേവാനന്ദയെന്ന പെൺകുട്ടിയുടെ മരണം സംസ്‌ഥാനത്തെയാകെ ദുഖിപ്പിച്ചിരുന്നു. അതിനിടെ, തുടർച്ചയായ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തുന്ന പ്രത്യേക പരിശോധനയിൽ കഴിഞ്ഞ ദിവസം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ട 16 ഷവർമ സ്‌ഥാപനങ്ങൾ അടപ്പിച്ചു.
കഴിഞ്ഞ ജൂലൈ മുതലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ഊർജിതമാക്കിയത്. 2022 ഡിസംബര്‍ വരെ മാത്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് 46,928 പരിശോധനകള്‍ നടത്തിയത് എന്നാണ് ആരോഗ്യവകുപ്പ് കണക്ക്. ഇതിൽ നിയമ നടപടികളുടെ 149 സ്‌ഥാപനങ്ങള്‍ പൂർണമായും അടപ്പിച്ചിരുന്നു. ഈ ജനുവരിയിലെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാന വ്യാപകമായി 547 സ്‌ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയിൽ, വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്‌ഥാപനങ്ങളെയും ലൈസന്‍സ് ഇല്ലാതെ പ്രവർത്തിച്ച 30 സ്‌ഥാപനങ്ങളെയും ഉള്‍പ്പെടെ 48 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്‌പ്പിച്ചിരുന്നു. 142 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്‌തിരുന്നു.
Most Read: ബഫർസോൺ; പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും