തിരുവനന്തപുരം: ബഫർസോൺ പ്രശ്‌നത്തിൽ വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലെ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചുവരെ പരാതികൾ സമർപ്പിക്കാം. ഇതിന് ശേഷം പരാതികൾ ഇമെയിൽ വഴിയോ നേരിട്ടോ സ്വീകരിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു.
അതേസമയം, ഇതിനോടകം നിരവധി പരാതികൾ ഹെൽപ്പ് ഡെസ്‌ക്കുകൾ മുഖേന ലഭിച്ചിട്ടുണ്ട്. ഫീൽഡ് സർവേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി കണ്ടെത്തുന്ന നിർമിതികളുടെ പൂർണ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനായിട്ടില്ല. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലെ ഹെൽപ്പ് ഡെസ്‌ക്കുകളിലായി 54,607 പരാതികളാണ് ലഭിച്ചത്. ഇതിൽ 17,054 പരാതികൾ പരിഹരിച്ചു.
ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് പീച്ചി വൈൽഡ് ലൈഫിന് കീഴിലാണ്. ഇവിടെ 12,445 പരാതികളാണ് ഇതുവരെ ലഭിച്ചത്. അതിനിടെ, ബഫർ സോണിലുള്ള നിർമിതികൾ കണ്ടെത്താനുള്ള ഫീൽഡ് സർവേ തുടരുകയാണ്. സെർവർ തകരാറു മൂലം കണ്ടെത്തിയ നിർമിതികളിൽ പലതും ചേർക്കാനായിട്ടില്ല. ഇന്നലെ ഉച്ചയോടെ തകരാർ പരിഹരിച്ചിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ പുതുതായി ബഫർസോണിൽ കണ്ടെത്തുന്ന നിർമിതിയുടെ എണ്ണം കൂടും.
അതേസമയം, ബഫർസോൺ ഉത്തരവ് നടപ്പിലായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിൽ ഒന്നാണ് വയനാട്. ജനവാസ കേന്ദ്രങ്ങളെ ജിയോ ടാഗ് ചെയ്യാനുള്ള മേഖലകളിലും ബഫർസോൺ ഫീൽഡ് സർവേ പൂർത്തിയാക്കാനായില്ല. ജനവാസ കേന്ദ്രങ്ങളെ ജിയോ ടാഗ് ചെയ്യാനുള്ള അസറ്റ് മാപ്പർ ആപ് സർവർ തകരാർ മൂലം പണിമുടക്കുന്നുന്നതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.
തിരുനെല്ലി പഞ്ചായത്തിൽ മാത്രമാണ് നടപടികൾ അന്തിമ ഘട്ടത്തിൽ എത്തിയത്. ബത്തേരി ഉൾപ്പടെയുള്ള മറ്റിടങ്ങളിൽ പകുതി സ്‌ഥലങ്ങളിൽ പോലും സർവേ പൂർത്തിയാക്കാനായില്ല. അതേസമയം, വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലാത്തതാണ് നടപടികൾ വൈകാൻ ഇടയാക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
Most Read: മെഡിക്കല്‍ കോളേജ് ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ്; നടപടിയുമായി ആരോഗ്യ വകുപ്പ്