കൊല്ലം: വനത്തിൽ അതിക്രമിച്ച് കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ യൂട്യൂബ് വ്‌ളോഗർക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി വനംവകുപ്പ്. വ്‌ളോഗറെ സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്‌റ്റ് ചെയ്യാനാണ് നീക്കം. കിളിമാനൂർ സ്വദേശിനിയായ അമല അനുവാണ് കൊല്ലം കുളത്തൂപ്പുഴയിലുള്ള വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമലയ്‌ക്ക് വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഹാജരാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ അറസ്‌റ്റിലേക്ക് വനംവകുപ്പ് കടക്കുന്നത്. നിലവിൽ പുനലൂരിലെ ഫോറസ്‌റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ (പുനലൂർ വനം കോടതി) അന്വേഷണ ഉദ്യോഗസ്‌ഥർ വിശദമായ റിപ്പോർട് നൽകിയിട്ടുണ്ട്.
കാട്ടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അമലയെ കാട്ടാന ഓടിക്കുകയും ചെയ്‌തിരുന്നു. 8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെയാണ് വനംവകുപ്പ് അമലക്കെതിരെ കേസ് എടുക്കുത്തത്.
Read also: വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി