ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ യോഗം ചേർന്ന് ബിജെപി ഉന്നത നേതാക്കള്‍. അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തിയ നാല് സംസ്‌ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, മുതിര്‍ന്ന നേതാവ് ബിഎല്‍ സന്തോഷ് തുടങ്ങിയ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്‌ഥാനങ്ങളിലാണ് ബിജെപി വന്‍ വിജയം കരസ്‌ഥമാക്കിയത്. യുപിയില്‍ 403ല്‍ 255 സീറ്റുകളാണ് ബിജെപി പിടിച്ചത്.
ഗോവയില്‍ 40ല്‍ 20 സീറ്റുകളില്‍ ജയിച്ച് ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി ബിജെപി. ചില പ്രാദേശിക പാര്‍ട്ടികളും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂരില്‍ ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷം നേടിയാണ് തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലേറാന്‍ പോകുന്നത്. 60 അംഗ മണിപ്പൂര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 32 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. ഉത്തരാഖണ്ഡില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്.
Most Read: രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതനായി പേരറിവാളൻ