കോഴിക്കോട്: മുൻമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശിവദാസമേനോൻ ഏറെ നാളായി ചികിൽസയിൽ കഴിയുകയായിരുന്നു.
സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന ശിവദാസമേനോൻ രണ്ട് തവണ മന്ത്രിയും മൂന്ന് തവണ നിയമസഭാംഗവും ആയിട്ടുണ്ട്. മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് തുടർച്ചയായി മൂന്നു തവണ വിജയിച്ച് നിയമസഭയിലെത്തിയത്. 1987ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യ തവണ തന്നെ മന്ത്രിയാകാനും ഭാഗ്യം ലഭിച്ചു. 1987ലെ ഇകെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളാണ് ശിവദാസമേനോൻ കൈകാര്യം ചെയ്‌തത്. 1996ലെ ഇകെ നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായും പ്രവർത്തിച്ചു.
പാലക്കാട് നിന്നും ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. മണ്ണാർക്കാട്ടെ കെടിഎം ഹൈസ്‌കൂളിൽ അധ്യാപകനായും, പ്രധാനാധ്യാപകനായും സേവനമനുഷ്‌ഠിച്ചതിന് ശേഷമാണ് ശിവദാസമേനോൻ സജീവ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ: ടികെ ലക്ഷ്‍മിദേവി, കല്ല്യാണിക്കുട്ടി.
Read also: ഗൂഢാലോചന കേസ്; സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി