പൂനെ: വൃദ്ധ ദമ്പതികളെ മര്‍ദിച്ച കേസില്‍ മുന്‍ എംഎല്‍എ ഹര്‍ഷവര്‍ധന്‍ ജാദവിനെ പൂനെ സിറ്റി പോലീസ് അറസ്‌റ്റ് ചെയ്‌തു. അജയ് ചദ്ദ, മംത ചദ്ദ എന്നീ ദമ്പതികളെ മര്‍ദിച്ചതിനാണ് കേസ്. ജാദവിനോടൊപ്പം സഹപ്രവര്‍ത്തകയായ ഇഷാ ഝാക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307 (കൊലപാതകശ്രമം), 325, 323, 504, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ചതുശ്രുങ്കി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ജാദവും ഇഷയും വൃദ്ധ ദമ്പതികളുമായി തിങ്കളാഴ്‌ച രാവിലെ ചെറിയ പ്രശ്‌നത്തെച്ചൊല്ലി തര്‍ക്കിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
ദമ്പതികള്‍ ബൈക്കില്‍ പോകവെ ജാദവിന്റെ വാഹനത്തിന്റെ വാതില്‍ മംത ചദ്ദയുടെ മേൽ ഇടിക്കുകയായിരുന്നു എന്നും ദമ്പതികള്‍ പരാതിപ്പെട്ടപ്പോള്‍ ജാദവും ഇഷയും ചേര്‍ന്ന് ഇരുവരെയും അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്‌തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഔറംഗബാദ് ജില്ലയിലെ കന്നാദ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ഹര്‍ഷവര്‍ധന്‍ ജാദവ്. കേന്ദ്രമന്ത്രി റാവുസാഹിബ് ദാന്‍വേയുടെ മരുമകന്‍ കൂടിയായ ഹര്‍ഷവര്‍ധന്‍ ഔറംഗബാദില്‍ നിന്ന് ലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.
ദമ്പതികളെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read Also: ഉന്നത ഐടി സംഘത്തിന്റെ നിയമനം; ശിവശങ്കറിന്റെ ഇടപെടൽ ഇല്ലെന്ന് ഹൈക്കോടതി