കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനത്തിൽ എം ശിവശങ്കർ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്‌റ്റിസിന്റെ മേൽനോട്ടത്തിലാണ് നിയമനം നടത്തിയതെന്നാണ് വിശദീകരണം. ഉദ്യോഗസ്‌ഥ നിയമനത്തിൽ അന്വേഷണമില്ലെന്നും ഹൈക്കോടതി രജിസ്ട്രാർ വാർത്താ കുറിപ്പിലൂടെ വ്യക്‌തമാക്കി.
ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി രജിസ്ട്രാറുടെ വാർത്താക്കുറിപ്പ് ഇറങ്ങിയിരിക്കുന്നത്. നിയമനത്തിൽ ശിവശങ്കർ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് സൂചിപ്പിക്കുന്നതിന് പുറമെ, നാഷണൽ ഇൻഫോർമാറ്റിക് സെന്ററിനെ ഒഴിവാക്കാനുള്ള ശ്രമം നടന്നിട്ടില്ലെന്നും വാർത്താകുറിപ്പിൽ പറയുന്നു.
ചീഫ് ജസ്‌റ്റിസ് നേരിട്ടാണ് നിയമനങ്ങളെല്ലാം നടത്തിയത്. നിയമനത്തിലൂടെ എത്തിയ ആളുകൾക്ക് എതിരെ ഒരുതരത്തിലുള്ള അന്വേഷണവും ഉണ്ടാകില്ലെന്നും വാർത്താക്കുറിപ്പ് വ്യക്‌തമാക്കുന്നു. നേരത്തെ ഉന്നത ഐടി സംഘത്തിന്റെ നിയമനത്തിൽ ശിവശങ്കറിന്റെ ഇടപെടലുണ്ടായെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.
സാങ്കേതിക വിദ്യ മാറുന്ന സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാർ മതിയെന്നായിരുന്നു ശിവശങ്കറിന്റെ ശുപാർശ. ഇതനുസരിച്ചാണ് കരാറടിസ്‌ഥാനത്തിൽ 5 പേരെ നിയമിക്കാൻ തീരുമാനിച്ചത് എന്നായിരുന്നു ആരോപണം. അതിന് ശേഷമാണ് നിയമനവുമായി ബന്ധപ്പെട്ട നടപടികൾ പരിശോധിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.
Read Also: എസ്‌വി പ്രദീപിന്റെ മരണം; അപകട സമയത്ത് ലോറി ഉടമയും ഒപ്പം ഉണ്ടായിരുന്നെന്ന് ഡ്രൈവർ