തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ആയിരുന്ന സിവിൽ പോലീസ് ഓഫീസർ ജയഘോഷിനെ വീണ്ടും കാണാതായി. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് സംഭവം. ഭാര്യയെ ഓഫീസിൽ കൊണ്ടാക്കിയ ശേഷം വീട്ടിൽ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകി.
ഉച്ചക്ക് വട്ടിയൂർക്കാവിൽ ഉണ്ടെന്ന് പറഞ്ഞിരുന്ന ജയഘോഷിനെ പിന്നീട് ഫോണിൽ ലഭിക്കാതിരുന്നതോടെ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന് മുൻപും ജയഘോഷിനെ കാണാതായിരുന്നു. സ്വർണക്കടത്ത് കേസിന്റെ തുടക്കത്തിൽ ആയിരുന്നു സംഭവം. ഒരു രാത്രി മുഴുവൻ കാണാതായ ജയഘോഷിനെ പിന്നീട് വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ കൈഞരമ്പ് മുറിച്ച് ആത്‌മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതിന് ശേഷം ഇദ്ദേഹത്തിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് സംശയിച്ച് കസ്‌റ്റംസ് ജയഘോഷിനെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, പിന്നീട് ഇയാൾക്കെതിരെ തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. പോലീസിൽ നിന്ന് സസ്‌പെൻഡും ചെയ്‌തിരുന്നു.
ഇതിനിടെ നേമം പോലീസ് സ്‌റ്റേഷൻ മുറ്റത്ത് നിന്ന് ജയഘോഷിന്റെ സ്‌കൂട്ടർ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ മൊബൈൽ ഫോണും ഒരു കുറിപ്പും സ്‌കൂട്ടറിൽ ഉണ്ടായിരുന്നു. മാനസികമായി പ്രശ്‌നങ്ങൾ ഉണ്ടെന്നും റിലാക്‌സിനായി മാറി നിൽക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. അരുതാത്തതൊന്നും ചെയ്യില്ല, അതിനാൽ പേടിക്കേണ്ട കാര്യമില്ല എന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. ദുരൂഹത ഉള്ളതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read: നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; കോടതിയിലെ കോവിഡ് കാരണം വിധിപറയൽ മാറ്റിവച്ചു