നയതന്ത്ര സ്വർണക്കടത്ത് കേസ്; എങ്ങുമെത്താതെ അന്വേഷണം, വിചാരണയിൽ തിരിച്ചടിയാകും

By News Desk, Malabar News
gold smuggling
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ കോളിളക്കങ്ങൾ സൃഷ്‌ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസന്വേഷണം വഴിമുട്ടി. രണ്ടുവർഷമായിട്ടും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറൽ, മുൻ അഡ്‌മിൻ അറ്റാഷെ എന്നിവരെ ചോദ്യംചെയ്യാൻ അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇരുവരുടെയും മൊഴിയെങ്കിലും ശേഖരിക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

കേസിന് ആധാരമായ 30 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിൽ നിന്ന് എയർ കാർഗോയായി എത്തിയത് അന്നത്തെ അഡ്‌മിൻ അറ്റാഷെയായിരുന്ന റാഷിദ് ഖാമിസ് അലിയുടെ പേരിലായിരുന്നു. ഈ വ്യക്‌തിയുടെ മൊഴിയില്ലാതെ കേസിന് തന്നെ നിലനിൽപ്പില്ലാത്ത സ്‌ഥിതി വിചാരണ വേളയിൽ വരും.

ദുബായിൽ നിന്ന് മലയാളിയായ ഫൈസൽ ഫരീദാണ് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അഡ്‌മിൻ അറ്റാഷെയുടെ പേരിൽ 30 കിലോ സ്വർണം ഗൃഹോപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് അയച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. ഈ രണ്ടുപേരെയും ചോദ്യംചെയ്യാൻ കസ്‌റ്റംസ്‌, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണ സംഘങ്ങൾക്ക് സാധിച്ചിട്ടില്ല. കോൺസുലേറ്റിലെ ചാർജ് ‘ഡി’ അഫയേഴ്‌സ്‌ ചുമതലയുള്ള നയതന്ത്ര പ്രതിനിധി കൂടിയായിരുന്നു റാഷിദ്.

നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ച കസ്‌റ്റംസ്‌ പ്രിവന്റീവ് സംഘം അന്നത്തെ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയെയും കുറ്റാരോപിതരുടെ പട്ടികയിൽ ചേർത്തിരുന്നു. ഇരുവർക്കും കാരണംകാണിക്കൽ നോട്ടീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖാന്തരം അയച്ചിരുന്നു. പക്ഷേ, ഇതിന് മറുപടി ലഭിച്ചില്ല.

കേസന്വേഷിച്ച ഇഡി മുൻ അറ്റാഷെ റാഷിദ് ഖാമിസ് അലിയെ എതിർകക്ഷിയാക്കി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിൽ അയച്ച നോട്ടീസ് റാഷിദ് വിദേശത്താണെന്ന കാരണത്താൽ മടക്കി. ഇതേ തുടർന്നാണ് ഇഡി നോട്ടീസ് പരസ്യമായി പ്രസിദ്ധീകരിച്ച് പ്രതികരിച്ചത്.

സ്വർണവുമായി വന്ന കാർഗോ തുറക്കാൻ അഡ്‌മിൻ അറ്റാഷെയുടെ സമ്മതം കസ്‌റ്റംസ്‌ തേടിയിരുന്നു. അപ്പോൾ മാത്രമാണ് റാഷിദിന്റെ മൊഴിയെടുത്തത്. എന്നാൽ, സ്വർണം കണ്ടെത്തി കേസെടുത്ത ശേഷം മൊഴിയെടുത്തിട്ടില്ല.

Most Read: കേരളത്തിലും ആം ആദ്‌മി സര്‍ക്കാര്‍ വരും; അരവിന്ദ് കെജ്‌രിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE